പനമരം: സന്ദർശകരുടെ പ്രിയകേന്ദ്രമായതോടെ മുഖംമിനുക്കാനൊരുങ്ങി കുറുമ്പാലക്കോ ട്ട മല. നവീകരണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപയാണ് പനമരം ഗ്രാമപഞ്ചായത്ത് ചെല വഴിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഇപ്പോഴത്തെ അവസ്ഥയിൽനിന്ന് അടുത്ത ഒരു വർഷത്തിനുള്ളിൽ മാറ്റമുണ്ടാകുമെന്നാണ് മലയെ സ്നേഹിക്കുന്നവർ പ്രതീക്ഷിക്കുന്നത്. പനമരം, കോട്ടത്തറ പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുകയാണ് കുറുമ്പാലക്കോട്ട മല. പകുതിയോളം ഭാഗം പനമരത്തും പകുതി കോട്ടത്തറയിലുമാണ്. സന്ദർശകർ കൂടുതലെത്തുന്നത് പനമരം പഞ്ചായത്തിൽപെട്ട ഭാഗത്താണ്. സൂര്യോദയം കാണാനാണ് സന്ദർശകർ ഏറെയും ഇവിടേക്കെത്തുന്നത്. താഴെനിന്നു മലയിലേക്ക് നടന്നുകയറാൻ അരമണിക്കൂറോളം വേണം. നിലവിൽ പ്രത്യേകിച്ച് പ്രവേശന കവാടങ്ങളില്ല. കോട്ടത്തറ പഞ്ചായത്തിൽപെട്ട അമ്പലത്തിന് സമീപം, ഏച്ചോം കംപ്രഷൻ മുക്ക് റോഡ്, വാട്ടർ ടാങ്ക്, കള്ളൻതോട് എന്നിങ്ങനെ വിവിധ പാതകളിലൂടെയാണ് സഞ്ചാരികൾ മലമുകളിലെത്തുന്നത്.
തലേദിവസം വൈകീട്ട് ഇവിടെയെത്തി സൂര്യോദയം കാണാൻ ടെൻറടിച്ച് കഴിയുന്ന പതിവ് ഒരുമാസം മുമ്പ് വരെ ഉണ്ടായിരുന്നു. ഇത് സാമൂഹികവിരുദ്ധ പ്രവർത്തനത്തിനുള്ള സാധ്യത ഉണ്ടാക്കിയതോടെ ടെൻറ് കെട്ടി താമസിക്കുന്നത് അധികൃതർ നിയന്ത്രിച്ചിരിക്കുകയാണ്. മലയടിവാരത്തെ വീടുകളിലും മറ്റും താമസിച്ച് വെളുപ്പിന് മലകയറാനിറങ്ങുന്നവർ ഇപ്പോൾ ധാരാളമുണ്ട്. ടോയ്ലറ്റുകൾ, കുടിവെള്ളം എന്നിവയുടെ അഭാവമാണ് സന്ദർശകരെ ഇപ്പോൾ ഏറെ ചുറ്റിക്കുന്നത്. പനമരം പഞ്ചായത്ത് ഒരു കോടി ചെലവഴിക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും എന്തിനൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. താഴ്വരയിൽ വിശാലമായ നെൽവയലോടു കൂടിയ കുറുമ്പാലക്കോട്ട മലയിൽ സന്ദർശകർ ഏറെ എത്താൻ തുടങ്ങിയിട്ട് ഒരു വർഷമാകുന്നേയുള്ളൂ. ഇവിടത്തെ ടൂറിസം സാധ്യതകൾ പഠിക്കാൻ അധികൃതരും വൈകി. ഡി.ടി.പി.സിയുടെ നിയന്ത്രണത്തിൽ കുറുമ്പാലക്കോട്ട മാറണമെന്ന അഭിപ്രായമാണ് താഴ്വരയിലുള്ളവർ പങ്കുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.