കൽപറ്റ: കലക്ടറേറ്റിലേക്ക് പ്രതീകാത്മ ശവയാത്ര നടത്തി കർഷകരുടെ വേറിട്ട സമരം. കട ബാധ്യതകളിലും കൃഷിനാശത്തിലും അകപ്പെട്ട് കർഷക ആത്മഹത്യ വർധിക്കുമ്പോഴും ആശ്വാസ ന ടപടികൾ സ്വീകരിക്കാത്ത ഭരണകൂടങ്ങളുടെ നടപടിക്കെതിരെയാണ് ഹരിതസേനയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതീകാത്മകമായി കർഷകനെ ശവമഞ്ചത്തിലേറ്റി കർഷകർ കലക്ടറേറ്റിലേക്ക് ശവയാത്ര നടത്തുകയായിരുന്നു.
കാർഷിക കടബാധ്യത മുഴുവൻ എഴുതി തള്ളുക, കർഷകർക്ക് മാസശമ്പളം നൽകുക, കർഷക പെൻഷൻ 6000 രൂപയാക്കുക, കാർഷിക നഷ്ടപരിഹാരം ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. കാർഷിക ജില്ലയായ വയനാട്ടിൽ കഴിഞ്ഞ പ്രളയത്തെതുടർന്ന് സർവവും നശിച്ച നിലയിലാണ്. ധനകാര്യസ്ഥാപനങ്ങൾ ജപ്തി, ലേലം, സർഫാസി തുടങ്ങിയ കരിനിയമങ്ങൾ കർഷകരുടെമേൽ പ്രയോഗിക്കുകയും അവരുടെ കിടപ്പാടങ്ങൾപോലും പിടിച്ചെടുക്കുകയുമാണ്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കർഷകരുടെ വോട്ട് തട്ടിയെടുക്കാൻ രാഷ്ട്രീയ കക്ഷികൾ തെക്കു വടക്ക് യാത്രകൾ നടത്തി കർഷകരെ വശീകരിക്കാനുള്ള ശ്രമങ്ങളിലാണ്. ഈ വഞ്ചനയിൽ കർഷകർ അകപ്പെടരുത്. കാർഷിക കടങ്ങൾ മുഴുവനും എഴുതി തള്ളി പുനർവായ്പ നൽകാൻ തയാറാകാത്ത പക്ഷം ശക്തമായ സമരങ്ങൾക്ക് സംഘടന തയാറെടുക്കുമെന്നും കർഷകർ മുന്നറിയിപ്പ് നൽകി. സംസ്ഥാന ചെയർമാൻ അഡ്വ. വി.ടി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. എം. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.എൻ. സുധാകരസ്വാമി, അഡ്വ. പി.ജെ. ജോർജ്, ജോസ് പുന്നക്കൽ, പി.വി. ജോസ്, എം.കെ. ഹുസൈൻ, എൻ.എ. വർഗീസ്, പി.എ. ജെയിംസ്, പി.എ. വർഗീസ്, സി.ആർ. ഹരിദാസ്, എം.എ. അഗസ്റ്റിൻ, വി.ജെ. ജോസ്, എ. ഗോവിന്ദൻ, വി.ജെ. ഉലഹന്നൻ, ബാബു കല്ലോടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.