പാലോട്: വിതുര ഫയർഫോഴ്സ് യൂനിറ്റിനെ വട്ടംചുറ്റിച്ച് അർധരാത്രിയിൽ വ്യാജ ഫോൺ സന്ദേശം നൽകിയയാൾ അറസ്റ്റിൽ. ഇടുക്കി കാഞ്ഞാറിൽ സെക്യൂരിറ്റി ഗാർഡായി ജോലി നോക്കുന്ന പെരിങ്ങമ്മല കൊല്ലരുകോണം ഉഷ ഭവനിൽ ബൈജുവിനെയാണ് (39) ഫോൺ നമ്പർ പിന്തുടർന്ന് പാലോട് പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി 12.20ന് തെന്നൂരിൽ വസ്ത്രവ്യാപാരശാലയോട് ചേർന്ന സ്വർണക്കടയിൽ തീപിടിച്ചതായി ഇയാൾ ഫയർസ്റ്റേഷനിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. സന്തോഷ്കുമാർ എന്ന് പരിചയപ്പെടുത്തിയ ബൈജുവിെൻറ ഫോൺ കോളിനെതുടർന്ന് തെന്നൂരിലെത്തിയ ഫയർഫോഴ്സിന് അവിടെ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് തിരികെ നിരവധി തവണ വിളിച്ചതിനുശേഷമാണ് ഇയാൾ ഫോൺ എടുത്തത്.
പാലോട് കരിമൻകോട് ചൂണ്ടാമല കോളനിയിൽ വീടിന് തീപിടിച്ചതായും തീയണച്ചുകൊണ്ട് നിന്നതിനാൽ ഫോൺ എടുക്കാനായില്ലെന്നും ഇയാൾ ഉദ്യോഗസ്ഥരോട് തട്ടിക്കയറി. ആദ്യം തെന്നൂർ എന്ന് കേട്ടത് തെറ്റായതാകാം എന്ന് ധരിച്ച ഉദ്യോഗസ്ഥർ കരിമൻകോട്ടേക്ക് പാഞ്ഞു. എന്നാൽ, ചൂണ്ടാമല കോളനിയിൽ ഒരിടത്തും തീപിടിത്തം കണ്ടെത്താനായില്ല. ഇതിനിടെ ഉദ്യോഗസ്ഥർ ബൈജുവിനെ വീണ്ടും ഫോൺ വിളിച്ചെങ്കിലും ഇയാൾ തീപിടിത്തമെന്ന വാദത്തിൽ ഉറച്ചുനിന്നു. ഫയർഫോഴ്സ് എത്തിയിട്ടും നിങ്ങൾക്കെന്താ താമസം എന്ന് പറഞ്ഞ് പാലോട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഇയാൾ ദേഷ്യപ്പെടുകയും ചെയ്തു. വട്ടം ചുറ്റിയ ഫയർഫോഴ്സ് ഒടുവിൽ പാലോട് പൊലീസിനെ വിളിച്ചുവരുത്തി സംഗതി ബോധ്യപ്പെടുത്തിയശേഷം മടങ്ങുകയായിരുന്നു.
ഫയർ സ്റ്റേഷനിലെ ഫോൺ ലിസ്റ്റ് പരിശോധിച്ചതിൽനിന്ന് രണ്ടുമാസം മുമ്പ് പെരിങ്ങമ്മല എൻ.എസ്.എസ് സ്കൂളിന് സമീപം ഒരാൾ കിണറ്റിൽ അകപ്പെട്ടതായ കള്ളവിവരം നൽകിയതും ഇയാൾ തന്നെയാണെന്ന് മനസ്സിലായി. പാലോട് പൊലീസ് സ്റ്റേഷനിലും നിരവധി തവണ ഇയാൾ ഫോൺ വിളിച്ച് വ്യാജ സന്ദേശങ്ങൾ നൽകുകയും അസഭ്യം പറയുകയും ചെയ്തിട്ടുണ്ട്. സി.ഐ സി.കെ. മനോജിെൻറ നേതൃത്വത്തിൽ എസ്.ഐ സതീഷ് കുമാർ, സി.പി.ഒമാരായ ഷിബു, റിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.