തിരുവനന്തപുരം: യാത്രക്കാരുടെ വാഹനങ്ങൾ തടഞ്ഞും വഴിയാത്രക്കാരെ വെട്ടിപ്പരിക്കേൽപിച്ചും പണവും മൊബൈലും കവർന്ന സംഘത്തിലെ പ്രധാനി കളായ മൂന്നു പേരെ സിറ്റി ഷാഡോ പൊലീസും കഴക്കൂട്ടം െപാലീസും ചേർന്ന് പിടികൂടി. മംഗലപുരം, തോന്നയ്ക്കൽ ആലുനിന്നവിള വീട്ടിൽ അബ്ദുൽ അസീസിെൻറ മകൻ അഷ്റഫ് (21), സഹോദരൻ അൻസാർ (18), മംഗലപുരം തോന്നയ്ക്കൽ ഷൈലജ ഭവനിൽ വിജയൻ മകൻ അനു എന്ന വിഷ്ണു (25) എന്നിവരാണ് പിടിയിലായത്. ആറംഗ സംഘത്തിലുൾപ്പെട്ട രണ്ടു പേരെ വാഹന പരിശോധനക്കിടെ മെഡിക്കൽ കോളജ് പൊലീസ് ബുധനാഴ്ച പിടികൂടിയിരുന്നു. ഇവർ ഉൾപ്പെട്ട സംഘം രാത്രികാലങ്ങളിൽ രണ്ട് ബൈക്കുകളിലായി സഞ്ചരിച്ച്, ആളൊഴിഞ്ഞ സ്ഥലത്ത് യാത്രക്കാരെ തടഞ്ഞുനിർത്തിയും കടകളിൽ കയറി വാൾ കാണിച്ച് ഭീഷണിപ്പെടുത്തിയും വിലപിടിപ്പുള്ള മൊബൈൽഫോണുകളും സാധനങ്ങളും പണവും കവരുകയായിരുന്നു.
കണ്ണൂർ സ്വദേശി റഫീക്കിനെ കഴക്കൂട്ടം വെട്ടുറോഡ് ഭാഗത്ത് തടഞ്ഞുനിർത്തി വാൾ കാട്ടി ഭീഷണിപ്പെടുത്തിയും മർദിച്ചും ഇരുപതിനായിരത്തോളം രൂപ വില വരുന്ന മൊബൈൽഫോണുകളും 10,000 രൂപയും കവർന്നതും, പശ്ചിമ ബംഗാൾ സ്വദേശി മൻദീപിനെ കഴക്കൂട്ടം ടൊയോട്ട ഷോറൂമിന് സമീപം തടഞ്ഞുനിർത്തി മൊബൈലും 10,000 രൂപയും പിടിച്ചുപറിച്ചതും, മലപ്പുറം തിരൂർ സ്വദേശി അനൂപിനെ കഴക്കൂട്ടം ബ്ലോക്ക് ഓഫിസിനു സമീപം ആക്രമിച്ച് മൊബൈലും പഴ്സും പിടിച്ചുപറിച്ചതും ഇവരാണെന്ന് പൊലീസ് പറയുന്നു. ചുള്ളാളത്ത് ബൈക്ക് യാത്രക്കാരായ രണ്ടുപേരെ ആക്രമിച്ച് 30,000 രൂപയും രണ്ടു മൊബൈൽ ഫോണും തട്ടിയെടുത്തതും സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരെ വെട്ടിപ്പരിക്കേൽപിച്ച് 9,000 രൂപയും ഫോണുകളും കവർന്നതും ഇവരാണെന്ന് പൊലീസ് പറഞ്ഞു. കഴക്കൂട്ടം എസ്.എച്ച്.ഒ എസ്.വൈ സുരേഷ് കുമാർ, കഴക്കൂട്ടം എസ്. ഐ സുധീഷ്, ഷാഡോ എസ്.ഐ സുനിൽ ലാൽ, പൊലീസുകാരായ പ്രസാദ്, ശരത്, അൽ അമാൻ, ഷാഡോ ടീമാംഗങ്ങൾ എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.