കനത്തമഴയിൽ അഗസ്ത്യ വനമേഖലയില്‍ ഉരുള്‍പൊട്ടൽ കുമ്പിള്‍മൂട് തോട് കരകവിഞ്ഞൊഴുകി, നിരവധി വീടുകളില്‍ വെള്ളം കയറി ആദിവാസി ഊരുകൾ ഒറ്റപ്പെട്ട അവസ്ഥയിൽ

കാട്ടാക്കട: അഗസ്ത്യ വനമേഖലയില്‍ ഉരുള്‍പൊട്ടിയതിനെ തുടർന്ന് കാര്യോട് കുമ്പിള്‍മൂട് തോട് കരകവിഞ്ഞൊഴുകി. നിരവധ ി വീടുകളില്‍ വെള്ളം കയറി. കോട്ടൂര്‍, ഉത്തരംകോട് മേഖലയിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. വൈദ്യുതി-ടെലിഫോണ്‍ ബന്ധങ്ങള്‍ നിലച്ചു. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. മഴ കുറഞ്ഞിരുന്ന സമയത്ത് തോട് നിറഞ്ഞ് പ്രദേശത്തെ ഏക്കര്‍ കണക്കിന് പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കോട്ടൂര്‍ -കാപ്പുകാട്, ഉത്തരംകോട് -പങ്കാവ് റോഡുകളില്‍ വെള്ളം നിറയുകയും ചെയ്തു. ഇതോടെയാണ് സംഭവം നാട്ടുകാരറിയുന്നത്. മണിക്കൂറുകളോളം കോട്ടൂര്‍ സെറ്റില്‍മൻെറ് പ്രദേശത്തേക്കോ വാഹനങ്ങള്‍ പോകാനോ, വനത്തിലുണ്ടായിരുന്ന വാഹനങ്ങള്‍ പുറത്തിറങ്ങാനോ കഴിഞ്ഞില്ല. ഉത്തരംകോട് -പങ്കാവ് റോഡില്‍ രാത്രി വൈകിയും വൈള്ളം ഒഴുകുന്നതിനാല്‍ പങ്കാവ്, മലവില, കുരുന്തറക്കോണം പ്രദേശത്തുള്ളവര്‍ ഒറ്റപ്പെട്ടു. ജോലികഴിഞ്ഞ് ഉത്തരംകോട്, കോട്ടൂര്‍ ഭാഗങ്ങളിലെത്തിയവര്‍ വീടുകളില്‍ പോകാന്‍ കഴിയാതെ രാത്രിയും നില്‍ക്കുകയാണ്. നിരവധി വീടുകളും റോഡും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. കോട്ടൂർ മുതൽ ഉത്തരംകോട്വരെ തോട് കടന്നുപോകുന്ന പ്രദേശം വെള്ളം കയറി. തുടർന്ന് കോട്ടൂർ റോഡിലും വെള്ളം ക്രമാതീതമായി ഉയർന്നു. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മുണ്ടണി മാടൻ ക്ഷേത്രവും വെള്ളത്തിനടിയിലായി. കോട്ടൂരേക്കുള്ള വൈദ്യുതി ടെലിഫോൺ ബന്ധവും നിലച്ചു. മുണ്ടണി, ചപ്പാത്ത് മുതൽ പച്ചക്കാട് ജങ്ഷൻ വരെ വെള്ളമെത്തി. മൂന്ന് മണിക്കൂറോളം വെള്ളക്കെട്ട് തുടർന്നതായി നാട്ടുകാർ പറഞ്ഞു. അഗസ്ത്യവനത്തിലെ വലിയ തോടാണ് കരമനയാറിൽ ചെന്നു ചേരുന്ന കുമ്പിൾമൂട് തോട്. വനത്തിലേക്കുള്ള ഗതാഗതവും നിലച്ചു. നെയ്യാർ, പേപ്പാറ, അഗസ്ത്യവനം റേഞ്ചുകളിലെ വനത്തിൽ ഇപ്പോഴും മഴ തുടരുന്നതിനാലും അഗസ്ത്യവനത്തിലെ ആദിവാസി ഊരുകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. രക്ഷാപ്രവർത്തനം തുടങ്ങി കാട്ടാക്കട തഹസീൽദാർ ഹരിശ്ചന്ദ്രന്‍ നായരുടെ നേതൃത്വത്തിൽ റവന്യൂസംഘം ദുരിത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനും ക്യാമ്പുകള്‍ തുറക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചു. നെയ്യാർഡാം പൊലീസ് ഇന്‍സ്പെക്ടര്‍ സാജുവിൻെറ നേതൃത്വത്തിലുള്ള സംഘം സുരക്ഷയൊരുക്കി. കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉൾപ്പെടെയുള്ള പഞ്ചായത്ത് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ എന്നിവർ സ്ഥലത്ത് ക്യമ്പ് ചെയ്യുന്നുണ്ട്. വെള്ളം കയറിയ കുറ്റിച്ചൽ പഞ്ചായത്തിലെ എലിമല, ഉത്തരംകോട് ഭാഗത്തെ 50 ഓളം വീടുകളിലെ താമസക്കാരെ മുൻകരുതൽ എന്ന നിലയിൽ ബന്ധു വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കോട്ടൂര്‍, ഉത്തരംകോട് ഇരുവേലി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കാനുള്ള സജ്ജീകരണവും തുടങ്ങി. വൈകീട്ട് ആറോടെ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. മഴ തുടരുന്നതും, വൈദ്യുതി ഇല്ലാത്തതും പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. തീവ്രമഴ കാരണമെന്ന് വനം വകുപ്പ് ചെറിയ ഇടവേളയിൽ ഒരു പ്രദേശത്ത് പെയ്ത തീവ്രമഴയാണ് പെട്ടെന്നുള്ള വെള്ളമൊഴുക്കിന് കാരണമെന്ന് പ്രദേശം ഉൾപ്പെടുന്ന കാപ്പുകാട് അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ എൻ.വി. സതീശൻ പറഞ്ഞു. മണ്ണിടിച്ചിലോ, ഉരുൾപൊട്ടലോ ആണെങ്കിൽ വെള്ളത്തിന് ദുർഗന്ധവും ചളിയും ഉണ്ടാകും. ഇവിടെ വെള്ളത്തിൻെറ കുത്തൊഴുക്ക് മാത്രമാണുണ്ടായിട്ടുള്ളതെന്നും കാലാവസ്ഥ പ്രതികൂലമായതിനാലും, ഇരുട്ട് പരന്നതിനാലും വനത്തിലേക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണെന്നും ചൊവ്വാഴ്ചയോടെയേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.