യുവതി പൊള്ളലേറ്റ് മരിച്ച സംഭവം: ഭർത്താവും ഭർതൃമാതാവും അറസ്​റ്റിൽ

ചെറുതുരുത്തി: തിരുവനന്തപുരം നെടിയാൻകോട് പറയൻവിള വീട്ടിൽ റൂബിയുടെ മകൾ റിനി (24) ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് ദേശമംഗലം കൊണ്ടയൂർ ആനക്കാട്ടുപറമ്പിൽ സാജു, ഭർതൃമാതാവ് കാളി (63) എന്നിവരെ ജില്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മകളെ ഭർത്താവും വീട്ടുകാരും ശാരീരികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന റിനിയുടെ മാതാവ് റൂബിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ലോക്കൽ പൊലീസ് അന്വേഷിച്ചിരുന്ന കേസ് കഴിഞ്ഞ ദിവസം ജില്ല ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. മാർച്ച് 18നാണ് മരണം നടന്നത്. സംഭവം അന്വേഷിച്ച ചെറുതുരുത്തി പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തു. തുടർന്ന് ഭർത്താവ്, അമ്മ, സഹോദരി എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റത്തിനും കേസെടുത്തിരുന്നു. പൊലീസ് മൊഴിയിൽ ഭർതൃവീട്ടുകാരുടെ പീഡനം മൂലം ആത്മഹത്യ ചെയ്തുവെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് ശരിയല്ലെന്നും മകളെ ഭർതൃവീട്ടുകാർ കൊല്ലുകയായിരുന്നുവെന്നുമാണ് റൂബി മൊഴി നൽകിയിരുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ തന്നെ മണ്ണെണ്ണ ശരീരത്തിൽ ഒഴിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന് റിനി പറഞ്ഞിരുന്നുവത്രെ. ഇത് റൂബി മൊബൈലിൽ പകർത്തി വെയ്ക്കുകയും ചെയ്തിരുന്നു. സ്ത്രീധന പീഡന കേസാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.