നേമം റെയില്‍വേ ടെര്‍മിനല്‍ മൂന്നുമാസത്തിനകം പണിതുടങ്ങും -ഒ. രാജഗോപാല്‍ തിരുവനന്തപുരം: നേമം റെയില്‍വേ ടെര്‍മിനല്‍ മൂന്നുമാസത്തിനകം പണിതുടങ്ങുമെന്ന് ഒ. രാജഗോപാല്‍ എം.എൽ.എ. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷെൻറ രണ്ടാം ടെര്‍മിനലാണ് നേമത്ത് നിര്‍മിക്കുന്നത്. അനുബന്ധമായി കോച്ച് യാര്‍ഡും നിര്‍മിക്കും. ഇത് സംബന്ധിച്ച് തിരുവനന്തപുരം റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ എസ്.കെ. സിന്‍ഹയുമായി രാജഗോപല്‍ കൂടിക്കാഴ്ച നടത്തി. കോച്ച് യാര്‍ഡ് നിര്‍മാണത്തിന് മതിയായ ഭൂമി ലഭ്യമല്ലാത്തതിനാല്‍ നിര്‍മാണ പ്രവര്‍ത്തനം നീളുകയായിരുന്നു. റെയില്‍വേ മന്ത്രി പിയുഷ്‌ഗോപാലിന് രാജഗോപാല്‍ നിവേദനം നല്‍കി. തുടര്‍ന്നാണ് അടിയന്തരനടപടി സ്വീകരിക്കാന്‍ ദക്ഷിണ റെയില്‍വേക്ക് നിര്‍ദേശം നല്‍കിയത്. കേന്ദ്രമന്ത്രിയുടെ നിര്‍ദേശാനുസരണം റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം നേമം റെയില്‍വേ സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാറില്‍നിന്നും കൂടുതല്‍ ഭൂമി ലഭ്യമാക്കുന്നതിന് കാത്തുനില്‍ക്കാതെ ലഭ്യമായ 12 ഏക്കറില്‍ പണി തുടങ്ങാന്‍ റെയിൽവേ തീരുമാനമെടുത്തു. കോച്ച് യാര്‍ഡ് മാത്രം എന്നത് മാറ്റി രണ്ടാം ടെര്‍മിനലുകൂടി പണിയാന്‍ തീരുമാനമെടുക്കുകയായിരുന്നു. ടെര്‍മിലല്‍ പണിയുന്നതോടെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കുകയും ചില സര്‍വിസുകള്‍ നേമത്തുനിന്ന് ആരംഭിക്കാനും ആകുമെന്ന് രാജഗോപാല്‍ പറഞ്ഞു. ഡിവിഷനല്‍ മാനേജറുമായുള്ള ചര്‍ച്ചയില്‍ അഡീഷനല്‍ റെയില്‍വേ മാനേജര്‍ പി. ജയകുമാര്‍, ബി.ജെ.പി ജില്ലാ പ്രസിഡൻറ് എസ്. സുരേഷ് എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.