യുവതിയെ ഭർത്താവ് വീട്ടിൽ കയറി കുത്തിക്കൊന്നു

കുണ്ടറ: പിണങ്ങിക്കഴിഞ്ഞ ഭാര്യയെ ഭാര്യാവീട്ടിലെത്തി ഭർത്താവ് കുത്തിക്കൊന്നു. ഭർത്താവിനെ ബന്ധുക്കളും നാട്ടുകാരും കൈകാര്യംചെയ്തു. പിന്നീട് ഇയാളെ പൊലീസ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളപുരം വേലംകോണം മുല്ലമുക്കിൽ അരുന്ധതിയുടെ ജയശ്രീനിവാസ് എന്ന വീട്ടിൽ വാടകക്ക് താമസിക്കുന്ന ചന്ദനത്തോപ്പ് മാമൂട് ഇടവട്ടം വിളയിൽ സുമിന മൻസിലിൽ നജിമുദ്ദീ​െൻറയും ജമീലയുടെയും മകൾ സുമിന (28) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഇടപ്പള്ളിക്കോട്ട മല്ലശ്ശേരിവടക്കതിൽ ഫ്ലക്സ് ബോർഡ് ജോലികൾ ചെയ്യുന്ന നിഷാദ് (29) പൊലീസ് കസ്റ്റഡിയിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് എട്ട് വർഷമായെങ്കിലും നിഷാദി​െൻറ മർദനത്തെതുടർന്ന് പലതവണ പിണങ്ങി സുമിന സ്വന്തംവീട്ടിലാണ് കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു. അവസാനമായി പിണങ്ങി വീട്ടിലെത്തിയിട്ട് ഒമ്പതുമാസമായി. ബന്ധം വേർപെടുത്താൻ മഹല്ല് ജമാഅത്തുകളുമായി സുമിനയുടെ ബന്ധുക്കൾ ശ്രമം നടത്തിയെങ്കിലും നിഷാദ് ഒഴിഞ്ഞുമാറിയിരുന്നു. ഇതിനിടെ നിരന്തരം ഫോണിൽ വിളിച്ച് സഹോദരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്ന് സഹോദരൻ പറഞ്ഞു. ശനിയാഴ്ച രാത്രി 7.30ഓടെ ബൈക്കിൽ സുമിനയുടെ വീട്ടിലെത്തിയ നിഷാദ് വഴക്കുണ്ടാക്കുകയും ഫ്ലക്സ് ബോർഡ് ജോലിക്ക് ഉപയോഗിക്കുന്ന കത്തികൊണ്ട് കുത്തുകയും ഭീകരമായി മർദിക്കുകയുമായിരുന്നു. ചോരവാർന്ന് നിലത്തുവീണ സുമിനയെ ബന്ധുക്കൾ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 1.30ഓടെ മരിച്ചു. ബഹളംകേട്ട് എത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് നിഷാദിനെ കൈകാര്യംചെയ്തു. പൊലീസെത്തി ഇയാളെ കുണ്ടറ താലൂക്ക് ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുണ്ടറ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. സുനീർ ഖാൻ ഏക സഹോദരനാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ചാത്തിനാകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.