ഗാന്ധിയൻ ദർശനങ്ങൾക്കായി സമർപ്പിച്ച ജീവിതം

കൊല്ലം: ഗാന്ധിയൻ ദർശനങ്ങളെക്കുറിച്ച് മാത്രമാണ് ചൂളൂർ എപ്പോഴും പറഞ്ഞതും പറയാൻ ആഗ്രഹിച്ചതും. ആരോഗ്യം അനുവദിച്ചിടത്തോളം കാലം ആ ദൗത്യം നിർവഹിച്ചശേഷമായിരുന്നു ചൂളൂർ ഭാസ്കരൻ നായരുടെ മടക്കം. വർത്തമാനകാല സമൂഹം നേരിടുന്ന മൂല്യച്യുതികളുടെ പരിഹാരം ഗാന്ധിജിയിലേക്ക് മടങ്ങുകയാണെന്ന ഉറച്ച വിശ്വാസമായിരുന്നു അദ്ദേഹത്തിന്. ഗാന്ധിജിയുടെ ജീവിതവും ചിന്തകളും പുതുതലമുറ കൂടുതൽ അറിയണമെന്നും അതിനായി അവസരങ്ങളൊരുക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. തിരുമുല്ലവാരം ചൂളൂര്‍ തറവാട്ടില്‍ വേലുപ്പിള്ളയുടെയും ജാനകിയമ്മയുടെയും രണ്ടാമത്തെ മകനായാണ് ഭാസ്‌കരന്‍ നായരുടെ ജനനം‍. കുഞ്ഞുന്നാൾ മുതൽ ഗാന്ധിയൻ ആദർശങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം വളർന്നത്. വീട്ടില്‍ അരഡസനിലധികം ചര്‍ക്കയും നൂല്‍ നൂല്‍ക്കുന്നതിന് പരുത്തിക്കൃഷിയുമൊക്കെയുണ്ടായിരുന്നു. ഇൗ പ്രവർത്തനങ്ങൾ അദ്ദേഹത്തിന് നൽകിയത് ദേശസ്‌നേഹം മാത്രമല്ല, നേതൃപാടവം കൂടിയായിരുന്നു. മുളങ്കാടകം സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ സാഹിത്യസമാജം സെക്രട്ടറിയായതും അങ്ങനെയാണ്. തിരുവനന്തപുരം സംസ്‌കൃത കോളജിലേക്ക് മാറിയതോടെ പഠനത്തെക്കാള്‍ പ്രാധാന്യം ദേശീയ പ്രസ്ഥാനത്തിലെ പ്രവര്‍ത്തനത്തിനായി. അവിടെ തോട്ടികളെ സംഘടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയ ജൂബാ രാമകൃഷ്ണപിള്ളയായിരുന്നു വഴികാട്ടി. നിത്യവും നേതാക്കളോടൊപ്പം സ്വാതന്ത്ര്യസമര പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. ശിരോമണി പരീക്ഷയുടെ പ്രിലിമിനറി വിജയിച്ചെങ്കിലും ഫൈനല്‍ പരീക്ഷക്ക് ഹാള്‍ ടിക്കറ്റ് ലഭിച്ചില്ല. സംസ്കൃതപഠനം മുടങ്ങി. പിന്നീട് ഇംഗ്ലീഷ് പഠിച്ചു. കോണ്‍ഗ്രസ് പ്രസിഡൻറ് പട്ടാഭി സീതാരാമയ്യര്‍ ആദ്യമായി തിരുവനന്തപുരത്ത് എത്തിയത് അക്കാലത്തായിരുന്നു. ആ സമ്മേളനത്തില്‍ ഭാസ്‌കരന്‍ നായര്‍ക്ക് സീതാരാമയ്യർ കോണ്‍ഗ്രസി​െൻറ അംഗത്വം കൈമാറി. മനസ്സില്‍ വിസ്‌ഫോടനമാണ് അതുണ്ടാക്കിയതെന്നാണ് ചൂളൂർ അതേക്കുറിച്ച് പിന്നീട് പറഞ്ഞത്. ഇന്ത്യാ രാജ്യം തന്നെ ഏൽപിച്ചെന്നും ഈ രാജ്യം സംരക്ഷിക്കേണ്ട ചുമതല തേൻറതാണെന്നുമുള്ള ബോധ്യമാണ് അംഗത്വം നല്‍കിയത്. പ്രവര്‍ത്തനം കൂടുതല്‍ സജീവമായത് അങ്ങനെയാണ്. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായെങ്കിലും പിന്നീട് അതിൽനിന്ന് അകന്ന് ഗാന്ധിയൻ ചിന്തകളുടെ പ്രചാരണത്തിനും എഴുത്തിനുമായി സമയം ചെലവിട്ടു. നിരവധി അവാർഡുകളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. -എസ്. ഷാജിലാൽ വിടചൊല്ലിയത് ഗാന്ധി ചിത്രങ്ങളുടെയും സാഹിത്യങ്ങളുടെയും പ്രചാരകൻ കൊല്ലം: വിടചൊല്ലിയത് ഗാന്ധി ചിത്രങ്ങളുടെയും സാഹിത്യങ്ങളുടെയും പ്രചാരകൻ. അടുത്തമാസം 103ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ഗാന്ധിയൻ ചൂളൂർ ഭാസ്കരൻനായരുടെ വിയോഗം. തന്നെ സന്ദർശിക്കുന്നവർക്കെല്ലാം മഹത് വചനം രേഖപ്പെടുത്തിയ ഗാന്ധി ചിത്രം നൽകുക ചുളൂരി​െൻറ പതിവായിരുന്നു. ഇത്തരത്തിൽ പതിനായിരക്കണക്കിന് ചിത്രങ്ങൾ ഇദ്ദേഹം വിതരണം ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് വാർധക്യസഹജമായ അസുഖത്തെതുടർന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴും ആളുകൾക്ക് സമ്മാനിക്കാൻ ഗാന്ധി ചിത്രങ്ങൾ അദ്ദേഹം കരുതിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുമ്പോൾ ചിത്രങ്ങൾ ചൂളൂരി​െൻറ കൈകളിൽനിന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഈ ചിത്രങ്ങൾ എടുക്കാൻ പിന്നീട് ആ കൈകൾ ഉയർന്നില്ല. കൊല്ലത്ത് ഗാന്ധിജി എത്തിയപ്പോൾ ചൂളൂർ എട്ടാം വയസ്സിൽ പിതാവിനൊപ്പം പോയി കണ്ടിരുന്നു. 102ാം വയസ്സിലും കർമനിരതനായിരുന്ന ചൂളൂർ മിക്ക ചടങ്ങുകളിലും സജീവ സാന്നിധ്യമായിരുന്നു. എല്ലാ സ്വാതന്ത്ര്യദിനത്തിലും ത്രിവർണ പതാക ഉയർത്താനും മറ്റ് ആഘോഷ പരിപാടികളിൽ ഇദ്ദേഹത്തെ പങ്കെടുപ്പിക്കാനും സംഘടനകളുടെ മത്സരമായിരുന്നു. സ്കൂളുകൾ സന്ദർശിച്ച് കുട്ടികൾക്ക് ഗാന്ധി ചിത്രങ്ങളും സാഹിത്യകൃതികളും നൽകിയിരുന്നു. നിരവധി കവിതകൾ എഴുതിയിട്ടുള്ള ചൂളൂരി​െൻറ അവസാന സൃഷ്ടി 'ഞങ്ങൾ നാലുപേർ' ആയിരുന്നു. ബന്ധുവിനെ കൊണ്ട് കവിത ചൊല്ലി കേൾക്കുകയും ചെയ്തിരുന്നു. ചുവിഭാനാ എന്ന ചുരുക്കപ്പേരിലാണ് കവിതകൾ എഴുതിയിരുന്നത്. തേവള്ളി സ്വദേശി സനൽകുമാറാണ് വർഷങ്ങളായി ചൂളൂരി​െൻറ സഹായിയായി കൂടെയുണ്ടായിരുന്നത്. വിയോഗംവരെ സുനിൽകുമാർ കൂടെയുണ്ടായിരുന്നു. ചൂളൂരി​െൻറ സഹധർമിണി ആർ. രാജമ്മ 2004ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തോടൊപ്പം വോട്ട് ചെയ്ത് പോളിങ് സ്റ്റേഷനിൽനിന്ന് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണാണ് മരിച്ചത്. നിരവധി അംഗീകാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ലഭിച്ച ഫലകങ്ങളും ഷീൽഡുകളും വീടി​െൻറ ചുമരുകളിലും അലമാരകളിലും നിറഞ്ഞിരിക്കുന്നു. 'സത്യം പറയുന്ന ഞാൻ ഒറ്റക്കാവാം. ഞാൻ പറയുന്നത് കേൾക്കാൻ ആളില്ലാതിരിക്കാം. എന്നാൽ, മറ്റ് ശബ്ദങ്ങൾ തളർന്നാൽ എ​െൻറ ശബ്ദം കേൾക്കാതിരിക്കില്ല' എന്ന ഗാന്ധിവചനം രേഖപ്പെടുത്തിയ ചിത്രമാണ് ചൂളൂർ ഏവർക്കും എല്ലായിപ്പോഴും നൽകിയിരുന്നത്. -നവാസ് കൊല്ലം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.