പുനലൂർ: ഓട്ടോകളിൽ മീറ്റർ പതിക്കൽ ഡ്രൈവർമാർക്ക് കടുത്ത പീഡനാകുന്നു. പുനലൂർ, പത്തനാപുരം താലൂക്കുകളിലെ ആയിരക്കണക്കിന് ഓട്ടോഡ്രൈവർമാരാണ് ലീഗൽ മെട്രോളജി അധികൃതരുടെ നടപടികളിലൂടെ ബുദ്ധിമുട്ടുന്നത്. ഈ രണ്ടു താലൂക്കുകളിലുമുള്ള ഓട്ടോകൾ മീറ്റർ പതിക്കാൻ എത്തേണ്ടത് പുനലൂർ റെയിൽവേ ഗേറ്റിന് സമീപം നേതാജി റോഡിലുള്ള ലീഗൽ മെട്രോളജി ഓഫിസിലാണ്. ബുധനാഴ്ച ദിവസമാണ് ഇവർക്ക് ഇതിന് സമയം നൽകുന്നത്. ഒരു ദിവസംതന്നെ നൂറുകണക്കിന് ഓട്ടോകൾക്ക് സമയം നൽകുന്നതിനാൽ ഇവരെല്ലാം രാവിലെ എത്തുകയും ചെയ്യും. നേതാജി റോഡിലാകട്ടെ ഈ ഓട്ടോകൾ നിർത്തിയിടാനുള്ള സ്ഥലസൗകര്യവുമില്ല. റോഡിൽ ഓട്ടോകൾ നിരക്കുന്നതോടെ ഈ ഭാഗത്തുള്ള ആളുകൾ വാഹന ഗതാഗതത്തിനും മറ്റും ബുദ്ധിമുട്ട് നേരിടുന്നു. അധികൃതർ നിശ്ചയിച്ചിരിക്കുന്ന ദിവസം വന്നിെല്ലങ്കിൽ 2000 രൂപയാണ് പിഴ ഈടാക്കുന്നത്. ഇതുകാരണം നിശ്ചിത ദിവസംതന്നെ നൂറുകണക്കിന് ഓട്ടോകൾ മീറ്റർ പതിപ്പിക്കാനായി എത്താറുണ്ട്. ഇവർക്ക് സൗകര്യപ്രദമായി ഓട്ടോ നിർത്തിയിടുന്നതിനും മറ്റും പുനലൂർ പട്ടണത്തിൽ ചെമ്മന്തൂർ നഗരസഭ സ്റ്റേഡിയം അടക്കം ഉണ്ടെങ്കിലും അധികൃതർ പരിശോധന ഇങ്ങോട്ട് മാറ്റാൻ തയാറല്ല. ഇതിലുപരി പത്തനാപുരം, അഞ്ചൽ, കുളത്തൂപ്പുഴ തുടങ്ങിയ മേഖലകളായി തിരിച്ച് ഓരോ സ്ഥലത്തും അതാത് പ്രദേശത്ത് ഓട്ടോ മീറ്റർ സ്ഥാപിക്കാൻ നടപടി സ്വീകരിക്കാവുന്നതാണ്. എന്നാൽ, ഇതിനും അധികൃതർ തയാറാകുന്നില്ലന്നാണ് ഡ്രൈവർമാർ പറയുന്നത്. മീറ്റർ പതിപ്പിക്കാനുള്ള അപേക്ഷ നൽകുന്നതിനും പിന്നീട് സർട്ടിഫിക്കറ്റ് വാങ്ങിക്കുന്നതിനും ചിലപ്പോൾ രണ്ടുദിവസം വരേണ്ടിവരുന്നു. ഈ ദിവസങ്ങളിലെ ഓട്ടം മുടക്കിയിട്ടാണ് ഓട്ടോയുമായി ഇവർ എത്തുന്നത്. കൂടാതെ മീറ്റർ പതിപ്പിക്കുന്നതിന് സർക്കാർ നിശ്ചയിച്ച ഫീസ് കൂടാതെ 50 രൂപ അധികം വാങ്ങിക്കുന്നു. പുതിയ മീറ്ററായിരുന്നാൽ പോലും ഇതിലെ ത്രെഡ് മാറ്റി പുതിയത് സ്ഥാപിക്കുന്നതിനാണ് പണം ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.