നഴ്സുമാർക്ക് ഉയർത്തിയ വേതനം നൽകാനാവില്ലെന്ന് മാനേജ്മെൻറ്, വിഷയം വീണ്ടും കീറാമുട്ടിയാകുന്നു

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെയടക്കം മിനിമം വേതനം നിശ്ചയിച്ച് വിജ്ഞാപനമിറങ്ങിയെങ്കിലും പ്രശ്നപരിഹാരം വീണ്ടും കീറാമുട്ടിയാകുന്നു. ഇത്രയധികം തുക നൽകാനാവില്ലെന്നാണ് മാനേജ്മെൻറിെൻറ നിലപാട്. എന്നാൽ, വിജ്ഞാപനപ്രകാരമുള്ള ശമ്പളത്തിെൻറ കാര്യത്തിൽ സർക്കാർ സഹകരണം കൂടി ഉറപ്പുവരുത്തുകയാണ് നഴ്സുമാർ. ഉയര്‍ത്തിയ വേതനം അതേപടി നൽകാനാവില്ലെന്നും വ്യാഴാഴ്ച കൊച്ചിയില്‍ ചേരുന്ന യോഗം നിയമനടപടികള്‍ അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും മാനേജ്‌മെൻറ് അസോസിയേഷന്‍ വ്യക്തമാക്കി. അതേസമയം, ശമ്പളം പുതുക്കി നൽകിയില്ലെങ്കില്‍ അത്തരം ആശുപത്രികള്‍ കേന്ദ്രീകരിച്ച് സമരം ആരംഭിക്കുമെന്നും യുനൈറ്റഡ് നഴ്സസ് അസോസിയേഷനും വ്യക്തമാക്കി. ഉയര്‍ത്തിയ ശമ്പളം അതേപടി നൽകിയാല്‍ ചെറുകിട ആശുപത്രികള്‍ പലതും അടച്ചുപൂട്ടേണ്ടിവരുമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ ഭാരവാഹികൾ പറയുന്നു. മിനിമം വേതനം സംബന്ധിച്ച ചട്ടങ്ങള്‍ ഒന്നും പാലിക്കാതെയാണ് വിജ്ഞാപനം. ഇന്ത്യയില്‍ ഒരിടത്തും ഇത്രയും ഉയര്‍ന്ന വേതനം നിശ്ചയിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടില്‍ കുറഞ്ഞ വേതനമായി നിശ്ചയിച്ചത് 14,000 രൂപയാണ്. നഴ്‌സുമാരുടെ വേതനത്തിെൻറ മറവില്‍ മുഴുവന്‍ ജീവനക്കാരുടെയും ശമ്പളം നിശ്ചയിക്കുകയായിരുന്നു സര്‍ക്കാര്‍. നഴ്‌സുമാരുടെ ഭീഷണിക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. ഉയര്‍ന്ന ശമ്പളം നൽകേണ്ടിവന്നാല്‍ ചികിത്സച്ചെലവ് ഗണ്യമായി കൂട്ടേണ്ടിവരും. അതിെൻറ ഫലം അനുഭവിക്കേണ്ടിവരുക സാധാരണക്കാരായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. അതേസമയം, കുറഞ്ഞവേതനത്തിെൻറ കാര്യത്തില്‍ സര്‍ക്കാറും തൊഴില്‍വകുപ്പും ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് യു.എന്‍.എ സംസ്ഥാന വൈസ് പ്രസിഡൻറ് സിബി മുകേഷ് പറഞ്ഞു. മേയിൽ ലഭിക്കുന്ന ശമ്പളം മുതല്‍ പുതുക്കിയ വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. 100 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ 20,000 രൂപ അടിസ്ഥാന ശമ്പളം നിശ്ചയിച്ച് കഴിഞ്ഞദിവസമാണ് സർക്കാർ വിജ്ഞാപനം ഇറക്കിയത്. ആശുപത്രിയിലെ മറ്റു ജീവനക്കാര്‍ക്ക് 16,000 മുതല്‍ 22,090 രൂപ വരെയാണ് അടിസ്ഥാന ശമ്പളം. 2017 ഒക്ടോബര്‍ മുതല്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നാണ് വിജ്ഞാപനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.