പുറേമ്പാക്ക് റോഡ് മതിൽകെട്ടി അടച്ചു; മൃതദേഹം കനാലിലൂടെ ചുമന്നത് 300 മീറ്റർ

ചെങ്ങന്നൂർ: സ്വകാര്യ വ്യക്തി കനാൽ മതില്‍കെട്ടി അടച്ചതിനെത്തുടർന്ന് മൃതദേഹം വീട്ടിലെത്തിച്ചത് കനാലിലൂടെ ചുമന്ന്. ചെങ്ങന്നൂര്‍ ചെറിയനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് കണ്ടനേഴത്ത് വീട്ടില്‍ എം.കെ. സദാശിവെൻറ (74) മൃതദേഹമാണ് 300 മീറ്റര്‍ ചുമന്ന് പി.ഐ.പി കനാലിലൂടെ വീട്ടിലെത്തിച്ചത്. ഒഡിഷയിലെ റൂര്‍ക്കേല സ്റ്റീല്‍ പ്ലാൻറ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം പക്ഷാഘാതത്തെത്തുടര്‍ന്ന് അഞ്ചുമാസമായി കിടപ്പിലായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. സദാശിവെൻറ കണ്ടനേഴത്ത് വീട്ടിലേക്കുള്ള ഏക സഞ്ചാരമാര്‍ഗം സമീപമുള്ള കനാല്‍ പുറമ്പോക്കിലൂടെയായിരുന്നു. സ്വകാര്യ വ്യക്തി കനാലിന് കുറുകെ മതില്‍കെട്ടി അടച്ചതോടെ വീട്ടിലെത്താന്‍ നടവഴി നിഷേധിക്കുന്നതായി കുടുംബം നേരേത്ത പരാതി നല്‍കിയിരുന്നു. രോഗം ബാധിച്ച വയോധികരെ ആശുപത്രിയിലെത്തിക്കാന്‍പോലും കഴിയാതെ ഈ പ്രദേശത്തെ മൂന്ന് കുടുംബങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. കനാല്‍ പുറമ്പോക്ക് വെട്ടിത്തെളിച്ച് വെള്ളക്കെട്ടിന് മീതെ മരക്കൊമ്പുകള്‍ മുറിച്ചിട്ട് താൽക്കാലിക സംവിധാനം ഒരുക്കിയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: ആനന്ദവല്ലി. മക്കള്‍: അനുജ, അജിത്ത്കുമാര്‍ (സി.പി.ഒ, ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ഓഫിസ്). മരുമക്കള്‍: സുരേഷ്ബാബു, സുബി. (ചിത്രം എ.പി.ജി 50 -പി.ഐ.പി കനാലിന് മുകളിലൂടെ മൃതദേഹം കൊണ്ടുപോകുന്നു) എ.പി.ജി 51 എം.കെ. സദാശിവൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.