വര കൊണ്ട് വിധിയെ തോൽപിച്ച് ജീവിതത്തിന് വർണംനൽകി സണ്ണിയും അജിതയും (ചിത്രം)

*ഗദ്ദിക വേദിയിൽ ദമ്പതികളുടെ ചിത്രങ്ങൾ വിൽപനക്ക് പത്തനാപുരം: വരയുടെയും വര്‍ണങ്ങളുടെയും ലോകത്ത് പരിമിതികളില്ലെന്ന് തെളിയിക്കുകയാണ് സണ്ണിയും അജിതയും. പുനലൂര്‍ കലയനാട് സ്വദേശികളായ സണ്ണി-അജിത ദമ്പതികളാണ് വൈകല്യങ്ങളെ ചിത്രരചനകൊണ്ട് മറികടന്നത്. പത്തനാപുരത്ത് പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകളും കിർതാഡ്സും ചേര്‍ന്ന് സംഘടിപ്പിച്ച ഗദ്ദിക 2017​െൻറ വേദിയിലാണ് വിധിയെ വെല്ലുവിളിച്ച് ഈ ദമ്പതികള്‍ തങ്ങളുടെ ചിത്രശേഖരം പ്രദര്‍ശനത്തിനും വിൽപനക്കുമായി എത്തിച്ചത്. കുട്ടിക്കാലത്ത് പോളിയോ ബാധിച്ച് ഇരുകാലുകളും സ്വാധീനമില്ലാതെ ശരീരം വീല്‍ചെയറിലൊതുക്കേണ്ടിവന്ന ചെങ്ങന്നൂര്‍ സ്വദേശി അജിതക്ക് ജീവിതത്തില്‍ കൂട്ടായെത്തിയത് കലയനാട് സ്വദേശി സണ്ണി. സണ്ണിയാകട്ടെ, ദുരന്തരൂപത്തിൽ വിധി ജീവിതത്തെ കവര്‍ന്നെടുക്കാനുള്ള ശ്രമത്തിനിടെ തലനാരിഴക്ക് രക്ഷപ്പെട്ടയാളും. 2005ല്‍ പുനലൂര്‍ കലയനാട് െവച്ച് ട്രെയിന്‍ തട്ടി സണ്ണിക്ക് രണ്ടുകാലും ഒരുകൈയും നഷ്ടപ്പെട്ടു. ഇനിയെന്ത് എന്നറിയാതെ ജീവിതം തള്ളിനീക്കുന്നതിനിടെയാണ് വരയും വര്‍ണങ്ങളും മനസ്സിലേക്കെത്തുന്നത്. ശാസ്ത്രീയപഠനമോ പരിശീലനമോ ഇല്ലാതെ 2007ല്‍ വെറുതേ വരച്ചുതുടങ്ങിയതാണ്. ഇതിനിടെ ജീവിതസഖിയായെത്തിയ അജിതയും പിന്തുണനൽകി. ഒപ്പം അജിതയും വരയുടെ ലോകത്തേക്കും കടന്നു. പിന്നീട് ജീവനോപാധിയും ഇതായി. ജീവന്‍ തുടിക്കുന്ന ചിത്രങ്ങളിലൂടെയുള്ള സഞ്ചാരം. മറ്റൊരു ജോലിയും ചെയ്യാനാവാത്തതിനാല്‍ മേളകളില്‍ ചിത്രംവിറ്റാണ് ഇവർ ഉപജീവനം നടത്തുന്നത്. കാന്‍വാസ്, ചുവര്‍ചിത്രങ്ങൾ, പെന്‍സില്‍ ഡ്രോയിങ്, മ്യൂറല്‍ പെയിൻറുമൊക്കെയായി ചിത്രങ്ങളുടെ വന്‍ശേഖമുണ്ട് ഇരുവര്‍ക്കും. അമ്മ അമ്മിണിയാണ് ഇരുവര്‍ക്കും സഹായം. 300 രൂപ മുതല്‍ 5000 രൂപവരെ വിലവരുന്ന ചിത്രങ്ങളുമായി കലാപ്രേമികളെയും സുമനസ്സുകളെയും കാത്തിരിക്കുകയാണ് സണ്ണിയും അജിതയും. തീയണച്ച കൈകൾ ഇനി യുവതക്ക് തീപകരും *ഫയർമാ​െൻറ കുപ്പായത്തിൽനിന്ന് ഗോപകുമാർ കോളജ് പ്രഫസറിലേക്ക് *സേനക്ക് നഷ്ടമാകുന്നത് മികച്ച പരിശീലകനെ ചവറ: 12 വർഷത്തെ അഗ്നിരക്ഷാനിലയ മേധാവിയുടെ ഉത്തരവാദിത്തത്തിൽനിന്ന് അധ്യാപകവൃത്തിയിലേക്ക് പ്രവേശിക്കുകയാണ് ഗോപകുമാർ. സംസ്ഥാനത്ത് വയനാട് ഒഴികെ 13 ജില്ലകളിലും ജോലിനോക്കിയ ചാരിതാർഥ്യത്തോടെ പുതിയ നിയോഗമേൽക്കുന്ന ഓഫിസർ സഹപ്രവർത്തകരുടെ ഹൃദയംഗമായ യാത്രയയപ്പ് ഏറ്റുവാങ്ങിയാണ് ചവറ അഗ്നിരക്ഷ നിലയത്തി​െൻറ പടിയിറങ്ങിയത്. തെക്കുംഭാഗം കുറ്റി കിഴക്കതിൽ ജി. ഗോപകുമാർ (35) സർവിസ് വിട്ടൊഴിയുമ്പോൾ ഫയർ റെസ്ക്യു വിഭാഗത്തിന് മികച്ചൊരു പരിശീലകനെയാണ് നഷ്ടമാകുന്നത്. രണ്ടുവർഷം മുമ്പ് ചവറയിൽ പ്രവർത്തനം തുടങ്ങിയ ഫയർസ്റ്റേഷ​െൻറ ആദ്യ ഓഫിസറായ ഗോപകുമാറിന് അടൂർ ഗവ. പോളിടെക്നിക് കോളജിൽ അസിസ്റ്റൻറ് പ്രഫസറായാണ് ജോലിലഭിച്ചത്. നിലവിൽ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫയർസ്റ്റേഷന് സ്വന്തമായി ആസ്ഥാനത്തിനാവശ്യമായ നടപടികൾ ഊർജിതമാക്കിയതിനൊപ്പം സ്റ്റേഷൻ പരിധിയിലെ അഞ്ച് പഞ്ചായത്തുകളിൽ കമ്യൂണിറ്റി റെസ്ക്യു വളൻറിയർ യൂനിറ്റുകളും രൂപവത്കരിക്കാൻ ഗോപകുമാറിന് കഴിഞ്ഞു. 2005ൽ എറണാകുളത്ത് ട്രെയിനിയായി ജോലിയിൽ പ്രവേശിച്ച ഗോപകുമാർ ചേർത്തല, കണ്ണൂർ, അടൂർ, തൃശൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ സ്റ്റേഷൻ ഓഫിസറായിരുന്നു. ഫയർ സർവിസി​െൻറ 26 ഓളം കമ്മിറ്റികളിൽ അംഗമായ ഗോപകുമാർ നൂറ് കണക്കിന് ട്രെയിനികൾക്കാണ് വിവിധ ജില്ലകളിലായി പരിശീലനം നൽകിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വീട്ടമ്മമാർക്കായി ഗാർഹിക ദുരന്തനിവാരണ ക്ലാസുകൾ സ്ഥിരമായി നടത്തിവന്നിരുന്നു. ദുരന്തനിവാരണത്തിൽ വിവിധ യൂനിവേഴ്സിറ്റികളിൽനിന്ന് മൂന്ന് ഡിപ്ലോമകളും കരസ്ഥമാക്കിയിട്ടുണ്ട്. ചവറ ഫയർസ്റ്റേഷനിൽ നടത്തിയ യാത്രയയപ്പ് സമ്മേളനം തിരുവനന്തപുരം ഡിവിഷൻ ഓഫിസർ എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. എ.എസ്.ടി.ഒ പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. ദുരന്തമുഖങ്ങളിൽനിന്ന് അധ്യാപക​െൻറ വേഷത്തിലേക്കുള്ള മാറ്റം യാദൃശ്ചികമല്ല, ഏറെ ആഗ്രഹിച്ചിരുന്ന സേവനമേഖലയാണെന്ന് മറുപടി പ്രസംഗത്തിൽ ഗോപകുമാർ പറഞ്ഞു. അസിസ്റ്റൻറ് ഡിവിഷൻ ഓഫിസ് അബ്ദുൽ റഷീദ്, കരുനാഗപ്പള്ളി ഫയർ സ്റ്റേഷൻ ഓഫിസർ വിശി വിശ്വനാഥ്, നിസാറുദ്ദീൻ, നിഷാദ്, ഷാജഹാൻ, അൻവർ സാദത്ത്, കൃഷ്ണകുമാർ, അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. ചവറ ഫയർ സ്റ്റേഷൻ റിക്രിയേഷൻ ക്ലബി​െൻറ നേതൃത്വത്തിലും ആദരവ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.