അർച്ചന കൊലക്കേസ്: പ്രതിയായ സംവിധായകന്​ ജീവപര്യന്തവും പിഴയും

തിരുവനന്തപുരം: അർച്ചന കൊലക്കേസിൽ പ്രതിയായ സീരിയൽ സംവിധായകന് ജീവപര്യന്തം കഠിന തടവിനും 2,10,000 രൂപ പിഴയും. സീരിയൽ സംവിധായകൻ ദേവൻ കെ. പണിക്കർ എന്ന തൃശൂർ സ്വദേശി ദേവദാസിനെയാണ് (40) തിരുവനന്തപുരം നാലാം അഡീഷനൽ സെഷൻസ് ജഡ്ജി ജെ. നാസർ ശിക്ഷിച്ചത്. കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവും തെളിവ് നശിപ്പിച്ചതിന് അഞ്ചു വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. എന്നാൽ, ശിക്ഷകൾ ഒേര കാലയളവിൽ അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. പിഴ തുക അർച്ചനയുടെ പിതാവിന് നൽകാനും ഉത്തരവിൽ പറയുന്നു. ദേവദാസ് രണ്ടാം ഭാര്യ നല്ലില സ്വദേശിനി അർച്ചന എന്ന സുഷമയെ നിലവിളക്കുകൊണ്ട് തലക്കടിച്ച് വീഴ്ത്തി കൈകാലുകൾ കെട്ടി ഇട്ടശേഷം വെട്ടുകത്തികൊണ്ട് തലയിലും മുഖത്തും വെട്ടിപ്പരിക്കേൽപിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2009 ഡിസംബർ 31ന് വൈകീട്ട് ആറിന് വട്ടിയൂർക്കാവ് ചിത്രമൂല ലെയിനിൽ കളഭം എന്ന പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽനിന്ന് അസഹനീയമായ ദുർഗന്ധം പുറത്തുവന്നതിനെ തുടർന്നാണ് നാട്ടുകാർ വിവരം അറിയുന്നത്. മൃതദേഹം പുഴുവരിച്ചനിലയിലായിരുന്നു. അർച്ചന കൊല്ലപ്പെട്ട് ഒരാഴ്ച കഴിഞ്ഞ് അർച്ചനയുടെ മാതാവ് വസന്ത ആത്മഹത്യ ചെയ്തു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ മൃതേദഹത്തിൽനിന്നുകിട്ടിയ സൂക്ഷ്മജീവികളുടെ വളർച്ച കണക്കാക്കിയാണ് മരണം നടന്ന സമയം ശാസ്ത്രീയമായി തെളിയിച്ചത്. കേസിൽ നിർണായകമായത് ഒന്നാംസാക്ഷിയും അയൽവാസിയുമായ പത്മാവതിയുടെ മൊഴിയാണ്. അർച്ചനയുമായുള്ള വിവാഹം ആദ്യഭാര്യ അറിഞ്ഞിരുന്നില്ല. പിന്നീട് ദേവദാസ് അർച്ചനയിൽനിന്ന് വിവാഹമോചനത്തിന് ശ്രമിച്ചു. പരസ്പര സമ്മതത്തോടുകൂടിയ വിവാഹമോചനത്തിൽനിന്ന് അർച്ചന പിന്മാറി. ഇതോടൊപ്പം ബ്യൂട്ടീഷ്യനായ അർച്ചനയുടെ ചാരിത്ര്യത്തിലുള്ള സംശയവും കൊലക്ക് കാരണമായെന്നാണ് പ്രോസിക്യൂഷൻ കേസ്. 17 സാക്ഷികളെയും 27 രേഖകളും 22 തൊണ്ടിമുതലുകളും വിചാരണസമയത്ത് തെളിവായി സ്വീകരിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ.എ. ഹക്കിം, നന്ദു പ്രകാശ്, ആറ്റിങ്ങൽ പ്രിയൻ എന്നിവർ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.