* വലിയതുറ കോസ്റ്റല്‍ സ്പെഷല്‍ ആശുപത്രിയിലും പൂന്തുറ ഹെല്‍ത്ത് കമ്യൂണിറ്റി സെൻററിലും പുത്തന്‍ കെട്ടിടങ്ങളുണ്ട്, പക്ഷേ ആവശ്യത്തിന് ഡോക്ടര്‍മാരോ നഴ്സുമാരോ ഫാര്‍മിസ്റ്റുകളോ മരുന്നോ ഇല്ല വലിയതുറ: ഇല്ലായ്മകളുടെ നടുവില്‍ വലഞ്ഞ് തീരദേശത്തെ സര്‍ക്കാര്‍ ആശുപത്രികള്‍. ആയിരക്കണക്കിന് സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പൂന്തുറ മുതല്‍ ശംഖുംമുഖം വരെയുള്ള തീരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വലിയതുറ കോസ്റ്റല്‍ സ്പെഷല്‍ ആശുപത്രിയും പൂന്തുറ ഹെല്‍ത്ത് കമ്യൂണിറ്റി സെൻററുമാണ് ഇല്ലായ്മകളാൽ വലയുന്നത്. ലക്ഷങ്ങളുടെ ഫണ്ടുകള്‍ ഉപയോഗിച്ച് പുത്തന്‍ കെട്ടിടങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഈ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ നഴ്സുമാരോ ഫാര്‍മസിസ്റ്റുകളോ മരുന്നോ ഇല്ല. ഒ.പിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് ഇരിക്കാന്‍ പോലും അവശ്യത്തിനുള്ള സംവിധാനങ്ങളില്ല. ഇതോടൊപ്പം ചില ജീവനക്കാരുടെ മോശമായ പെരുമാറ്റവും കൂടിയാകുമ്പോൾ ചികത്സ വേെണ്ടന്നുെവച്ച് പോകുന്ന രോഗികളുടം കുറവല്ല. ദിവസേന ആയിരത്തിലധികം രോഗികളാണ് ചികിത്സ തേടി ഈ ആശുപത്രികളില്‍ എത്തുന്നത്. വലിയതുറയില്‍ കഷ്ടിച്ച് 50 പേര്‍ക്ക് മാത്രം നില്‍ക്കാവുന്ന സ്ഥലമേ ഒ.പിയില്‍ ഉള്ളു. രോഗികള്‍ക്ക് കൂട്ട് വരുന്നവര്‍ മഴയും വെയിലുമേറ്റ് പുറത്തുനില്‍ക്കേണ്ട അവസ്ഥയാണ്. പലപ്പോഴും രാത്രിയില്‍ ഇവിടെ ഡോക്ടര്‍മാരുടെ സേവനം ഉണ്ടാകാറില്ല. ഇതുകാരണം രാത്രി എത്തുന്ന രോഗികള്‍ കിലോമീറ്ററുകള്‍ താണ്ടി ജനറല്‍ ആശുപത്രിയില്‍ എത്തും. എന്നാൽ, പലപ്പോഴും റഫറന്‍സ് ഇല്ലാത്തത് കാരണം രാവിലെ ഒ.പിയില്‍ എത്താനാണ് ഇവർക്ക് കിട്ടുന്ന നിര്‍ദേശം. ഇതുകാരണം പലരും സ്വകാര്യ ആശുപത്രികളെയാണ് സമീപിക്കുന്നത്. രോഗികളെ കിടത്തിച്ചികിത്സിക്കുന്ന വാര്‍ഡിലാവട്ടെ വെള്ളവും വെളിച്ചവുമില്ല. പലപ്പേഴും ഇത് രോഗികളും ജീവനക്കാരും തമ്മില്‍ വാഗ്വാദങ്ങളില്‍ എത്താനിടയാക്കുന്നുണ്ട്. വര്‍ഷങ്ങള്‍ നീണ്ട നാട്ടുകാരുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാറിെൻറ കാലത്താണ് പൂന്തുറ ഭാഗത്തെ ഏക സര്‍ക്കാര്‍ ആശുപത്രിയായ കമ്യൂണിറ്റി ഹെല്‍ത്ത് സെൻറര്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ ഉത്തരവിറക്കിയത്. എന്നാൽ, ഉത്തരവിറങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും പ്രദേശവാസികള്‍ക്ക് ഗുണമില്ലാത്ത അവസ്ഥയാണ്. ഫണ്ടുകള്‍ കൈക്കലാക്കാന്‍ ആവശ്യമില്ലാതെ അനുദിനം പുതിയ കെട്ടിടങ്ങളും മതിലുകളും ഉയരുന്നുണ്ട്. എന്നാല്‍, ആവശ്യത്തിനുള്ള സംവിധാനങ്ങള്‍ കൃത്യമായി ഉപയോഗിക്കാത്ത അവസ്ഥയാണ്. ഒ.പിയില്‍ പ്രതിദിനം 1500ലധികം പേരാണ് ഇവിടെ ചികിത്സ തേടിയത്തെുന്നത്. പനിക്കാലത്ത് ഇത് ഇരട്ടിയിലധികമാകും. എന്നാല്‍, ഇത്രയും പേരെ ചികിത്സിക്കാന്‍ ഒ.പിയില്‍ പലപ്പോഴും ഉള്ളത് രണ്ട് ഡോക്ടര്‍മാര്‍മാത്രം. മണിക്കൂറുകളോളം ക്യൂവില്‍ കാത്തുനിന്ന് ഒ.പി സമയം കഴിഞ്ഞതിെൻറ പേരില്‍ ചികിത്സ കിട്ടാതെ നിരവധിപേരാണ് മടങ്ങിപ്പോകുന്നത്. ആശുപത്രി പ്രവർത്തനം 24 മണിക്കൂറാക്കുന്നതിന് മുമ്പ് ഒ.പിയില്‍ കൂടുതല്‍ ഡോക്ടര്‍മാരുണ്ടായിരുന്നു. ഇപ്പോള്‍ ഒ.പി സമയം കഴിഞ്ഞാല്‍ രണ്ടു മുതല്‍ പത്തുവരെയും മുതല്‍ രാവിലെ ആറു വരെയും ഒരോ ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ആഴ്ചയില്‍ ഒരുദിവസം വീതം അവധി വരുന്നതിനാല്‍ അന്ന് ഡോക്ടർമാരുടെ സേവനമുണ്ടാകില്ല. ഇത് കൂടാതെ ഇവര്‍ അവധിയെടുത്താല്‍ അന്നും പ്രവര്‍ത്തനം നിലക്കും. ആ ദിവസം ഡോക്ടറുടെ സേവനമില്ലെന്ന ബോര്‍ഡ് തൂക്കിയിടാറാണ് പതിവ്. ഇതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ നിരവധിതവണ ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ രാത്രിയിൽ പ്രതിഷേധ സമരങ്ങള്‍ നടന്നുവെങ്കിലും ഫലം കണ്ടിട്ടില്ല. നിലവിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സുമാരുടെ എണ്ണവും പകുതിയായി കുറഞ്ഞു. 15 പേര്‍ വേണ്ടയിടത്ത് ആകെയുള്ളത് അഞ്ചുപേര്‍ മാത്രം. മണിക്കൂറോളം കാത്തുനിന്ന് ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങാന്‍ ഫാര്‍മസിയില്‍ എത്തിയാല്‍ ഡോക്ടര്‍ എഴുതുന്ന മരുന്നുകള്‍ പലപ്പോഴും ഫാര്‍മസിയില്‍ ഉണ്ടാകാറില്ല. ഇത് കാരണം ദരിദ്രരായ മത്സ്യത്തൊഴിലാളികള്‍ പുറത്തുനിന്ന് വിലകൊടുത്ത് മരുന്നുകള്‍ വാങ്ങേണ്ട അവസ്ഥയിലാണ്. രണ്ടു ആശുപത്രിയിലും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അംഗങ്ങളെ ഉള്‍പ്പെടുത്തി വികസന സമിതികള്‍ക്ക് രൂപംനല്‍കിയിട്ടുണ്ടെങ്കിലും അവ നോക്കുകുത്തികളായിരിക്കുകയാണ്. --
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.