ആറ്റിങ്ങല്‍: നൂറുമേനി വിളവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിെൻറ നേതൃത്വത്തില്‍ 'കൊയ്ത്തുത്സവം'. അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പ്രോജക്ടിെൻറയും നല്ലപാഠം ക്ലബിെൻറയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിവന്ന തരിശുനില നെല്‍കൃഷിയുടെ വിളവെടുപ്പ് - കൊയ്ത്തുത്സവം സംഘടിപ്പിച്ചു. മുദാക്കല്‍ കൃഷിഭവെൻറ സഹായത്തോടെയാണ് കട്ടയില്‍കോണം പാടശേഖരത്ത് കുട്ടികള്‍ 50 സെൻറ് തരിശുനിലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയത്. ഉമ ഇനത്തില്‍പ്പെട്ട നെല്‍വിത്ത് മൂന്നു മാസങ്ങള്‍ക്കു മുമ്പ് വിതച്ചിരുന്നു. കൃഷിയുടെ എല്ലാ ഘട്ടങ്ങളിലും കളപറിക്കലും പരിചരണവുമുള്‍പ്പെടെ എല്ലാ കാര്യങ്ങളും കാഡറ്റുകള്‍ നേരിട്ടാണ് നടത്തിയത്. മുതിര്‍ന്ന കര്‍ഷകരായ രഘുനാഥന്‍, ശശിധരന്‍ എന്നിവരുടെ ഉപദേശങ്ങള്‍ കൂടിയായപ്പോള്‍ കുട്ടികള്‍ക്ക് നൂറുമേനി വിളവിെൻറ ആഹ്ലാദം. ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ്, മുദാക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആര്‍.എസ്. വിജയകുമാരി എന്നിവര്‍ ചേര്‍ന്ന് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വി.ടി. സുഷമാ ദേവി, സ്‌കൂള്‍ പി.ടി.എ പ്രസിഡൻറ് കെ.ജെ. രവികുമാര്‍, കൃഷിവകുപ്പ് അസി. ഡയറക്ടര്‍ കെ.എം. രാജു, മുദാക്കല്‍ കൃഷി ഓഫിസര്‍ എ. നൗഷാദ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം.എസ്. ഗീതാപത്മം, പി.ടി.എ അംഗങ്ങളായ പട്ടരുവിള ശശി, പ്രദീപ്, അധ്യാപകരായ എന്‍. സാബു, ജി.എല്‍. നിമി എന്നിവര്‍ സംബന്ധിച്ചു. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ സ്ഥലം പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്യാനുള്ള തയാറെടുപ്പിലാണ് കുട്ടികള്‍. കുട്ടികളുടെ പാത പിന്തുടര്‍ന്ന് തരിശുകിടക്കുന്ന കട്ടയില്‍കോണം പാടത്ത് കൂടുതല്‍ ഭൂമിയില്‍ കൃഷിചെയ്യാന്‍ തയാറായി കര്‍ഷകര്‍ മുന്നോട്ടുവരുന്നുണ്ട്. ഫോട്ടോ- സ്‌കൂള്‍ കുട്ടികളുടെ നെല്‍കൃഷി വിളവെടുപ്പ് നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ്, പഞ്ചായത്ത് പ്രസിഡൻറ് ആര്‍.എസ്. വിജയകുമാരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.