കൊല്ലം: സംസ്ഥാനത്തെ എല്ലാ ഭവനരഹിതർക്കും സുരക്ഷിതമായ വീടുകൾ നൽകാൻ ലക്ഷ്യമിടുന്ന ലൈഫ് മിഷനിൽ ഉൾപ്പെട്ട ജില്ലയിലെ ഗുണഭോക്താക്കളുടെ കരട് പട്ടിക ഞായറാഴ്ച പ്രസിദ്ധീകരിക്കുമെന്ന് കലക്ടർ ഡോ. ടി. മിത്ര അറിയിച്ചു. പട്ടിക എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പരിശോധനക്ക് ലഭിക്കും. കരട് പട്ടിക തദ്ദേശ സ്ഥാപനപരിധിയിലുള്ള കുടുംബശ്രീ ഓഫിസുകൾ, വില്ലേജ് ഒാഫിസുകൾ, മറ്റ് സർക്കാർ ഒാഫിസുകൾ, അംഗൻവാടികൾ എന്നിവിടങ്ങളിലും പ്രസിദ്ധീകരിക്കും. ബന്ധപ്പെട്ട വാർഡ് അംഗത്തിനും കൗൺസിലർക്കും പട്ടിക ലഭ്യമാക്കണമെന്നും കലക്ടർ നിർദേശിച്ചു. കുടുംബശ്രീ നടത്തിയ സർവേയിലൂടെയാണ് അർഹരുടെ കരട് പട്ടിക തയാറാക്കിയത്. പട്ടിക സംബന്ധിച്ച ആദ്യഘട്ടം ആക്ഷേപങ്ങളും പരാതികളും ആഗസ്റ്റ് 10നകം അതത് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്ക് നൽകണം. വ്യക്തികൾക്കും സംഘടനകൾക്കും അപ്പീൽ നൽകാം. അർഹരെ ഉൾപ്പെടുത്താനും അനർഹരെ ഒഴിവാക്കുന്നതിനും പരാതികൾ സമർപ്പിക്കാം. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവർ, ഭൂമി ഉണ്ടെങ്കിലും വീടില്ലാത്തവർ എന്നീ രണ്ട് വിഭാഗങ്ങളിലായാണ് പട്ടിക പ്രസിദ്ധീകരിക്കുക. ഒന്നാം വിഭാഗത്തിൽ റേഷൻ കാർഡ് ഉണ്ടെങ്കിലും സ്വന്തമായോ കുടുംബാംഗങ്ങളുടെ പേരിലോ ഭൂമിയില്ലാത്തവർ, വാർഷികവരുമാനം മൂന്നുലക്ഷത്തിൽ താഴെയുള്ളവർ, പരമ്പരാഗതമായി സ്വത്ത് കൈമാറിക്കിട്ടാൻ സാധ്യതയില്ലാത്തവർ എന്നിവരാണ് അർഹർ. രണ്ടാം വിഭാഗത്തിൽ നഗരങ്ങളിൽ അഞ്ച് സെൻറിനും ഗ്രാമപ്രദേശങ്ങളിൽ 25 സെൻറിന് താഴെ ഭൂമിയും റേഷൻകാർഡുമുള്ള കുടുംബങ്ങൾക്കാണ് അർഹത. രണ്ട് വിഭാഗങ്ങളിലും സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ, പെൻഷൻ കൈപ്പറ്റുന്ന അംഗങ്ങൾ, സ്വന്തം ആവശ്യത്തിനായി നാലുചക്ര വാഹനങ്ങൾ ഉള്ളവർ, സ്വന്തമായോ കുടുംബാംഗങ്ങളുടെ പേരിലോ വീടുള്ളവർ, പരമ്പരാഗതമായി വീടുകൾ കൈമാറിക്കിട്ടാൻ സാധ്യതയുള്ളവർ എന്നിവർ അർഹരല്ല. അഗതികളായവരെ റേഷൻ കാർഡ് ഇല്ലെങ്കിലും ഉൾപ്പെടുത്താം. അവർക്ക് റേഷൻകാർഡ് ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കണം. അർഹരായവർ കരട് പട്ടികയിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കും പരാതി നൽകാം. ആക്ഷേപം നൽകുന്നവരുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയിരിക്കണം. അർഹരായവരുടെ പട്ടിക പരിശോധിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ, ഭരണപക്ഷത്തുനിന്ന് അല്ലാത്ത ഒരംഗം, സെക്രട്ടറി എന്നിവർ അടങ്ങിയ സ്ക്രൂട്ടിനി ആൻഡ് അപ്പീൽ കമ്മിറ്റി രൂപവത്കരിക്കണം. ആദ്യഘട്ട അപ്പീലുകൾ പരിശോധിച്ച് ആഗസ്റ്റ് 20 നകം പട്ടിക പുനഃപ്രസിദ്ധീകരിക്കും. രണ്ടാംഘട്ട ആക്ഷേപങ്ങളും പരാതികളും ആഗസ്റ്റ് 25നകം കലക്ടർക്ക് സമർപ്പിക്കണം. ഈ ഘട്ടത്തിലുള്ള പരാതികൾ പരിഹരിച്ച് ആഗസ്റ്റ് 31നകം പട്ടിക പ്രസിദ്ധീകരിക്കണം. സെപ്റ്റംബർ ഒന്നു മുതൽ 20 വരെ ഗ്രാമസഭകൾ ചേർന്ന് പട്ടിക അംഗീകരിച്ച് സെപ്റ്റംബർ 25നകം അതത് തദ്ദേശ സ്ഥാപനങ്ങൾ പട്ടികക്ക് അന്തിമ അംഗീകാരം നൽകണമെന്നും കലക്ടർ നിർദേശിച്ചു. ഐ.ടി.ഐ പ്രവേശനം കൊല്ലം: കുമ്മിൾ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ചടയമംഗലം സർക്കാർ ഐ.ടി.ഐയിൽ ആഗസ്റ്റിൽ ആരംഭിക്കുന്ന കോഴ്സുകളിൽ പ്രവേശനത്തിന് ആഗസ്റ്റ് 11 വരെ അപേക്ഷിക്കാം. േപ്രാസ്െപക്ടസും അപേക്ഷ ഫോറവും www.det.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 14 വയസ്സ് പൂർത്തിയായ പത്താംക്ലാസ്, പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.