കുഞ്ഞുജീവന് വീണ്ടും കൈകോര്‍ത്ത് കേരളം

കൊച്ചി: കുരുന്നുജീവനുവേണ്ടി ഒരുപാടുപേര്‍ വീണ്ടും മനസ്സും കരങ്ങളും കോര്‍ത്തു. ഗുരുതര ഹൃദ്രോഗം ബാധിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ ശസ്ത്രക്രിയക്ക് തിരുവനന്തപുരത്തുനിന്ന് എറണാകുളം ലിസി ആശുപത്രിയിലെത്തിച്ചത് 2.55 മണിക്കൂര്‍കൊണ്ട്. കുഞ്ഞിനെ വഹിച്ച ആംബുലന്‍സിന് വേഗത്തിലും സുരക്ഷിതമായും യാത്രയൊരുക്കാന്‍ പൊലീസിനൊപ്പം അറുപതോളം ആംബുലന്‍സുകളും തിരുവനന്തപുരം- എറണാകുളം പാതയില്‍ വിവിധ ഘട്ടങ്ങളില്‍ അകമ്പടിയായി. തമിഴ്‌നാട് ശിവഗംഗ സ്വദേശികളായ തങ്കരാജിെൻറയും ശിവകാമിയുടെയും ആണ്‍കുഞ്ഞിനെ തിരുവനന്തപുരം അവിട്ടം തിരുനാള്‍ ആശുപത്രിയില്‍നിന്നാണ് ലിസി ആശുപത്രിയിലെത്തിച്ചത്. ഹൃദയത്തിലെ പ്രധാന അറകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭിത്തിയില്‍ ദ്വാരവും വാല്‍വിന് ചോര്‍ച്ചയും സംഭവിക്കുന്ന രോഗമാണ് കുഞ്ഞിനുള്ളത്. വെൻറിലേറ്റര്‍ ഉള്‍പ്പെടെ അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ആംബുലന്‍സിലാണ് കുഞ്ഞിനെ കൊണ്ടുവന്നത്. കൊല്ലം സ്വദേശി വിജയകുമാറായിരുന്നു ഡ്രൈവര്‍. വ്യാഴാഴ്ച ഉച്ചക്ക് 12.30ന് കുഞ്ഞുമായി യാത്ര തിരിച്ച ആംബുലന്‍സ് 3.25ന് ലിസിയിലെത്തി. ഓള്‍ കേരള ആംബുലന്‍സ് ഡ്രൈവേഴ്‌സ് അസോസിയേഷെൻറ (എ.കെ.എ.ഡി.എ) നേതൃത്വത്തില്‍ വിവിധ ആംബുലന്‍സുകള്‍ യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ സഹായമായി. മുന്‍കരുതല്‍ എന്ന നിലയില്‍ തീവ്രപരിചരണ സംവിധാനങ്ങളുള്ള മറ്റൊരു ആംബുലന്‍സ് മുഴുവന്‍ സമയവും ഒപ്പമുണ്ടായിരുന്നു. പ്രാഥമിക പരിശോധനകള്‍ക്കുശേഷം കുഞ്ഞിനെ വെൻറിലേറ്ററിലേക്കുമാറ്റി. വെള്ളിയാഴ്ച രാവിലെ ലിസി ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. തോമസ് മാത്യുവിെൻറ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തും. ഡോ. എഡ്വിന്‍ ഫ്രാന്‍സിസ്, ഡോ. സി. സുബ്രഹ്മണ്യന്‍, ഡോ. അന്നു ജോസ്, ഡോ.വി. ബിജേഷ് എന്നിവരും ഒപ്പമുണ്ടാകും. കഴിഞ്ഞ ആഴ്ച താനൂര്‍ സ്വദേശിയുടെ 30ദിവസം പ്രായമുള്ള കുഞ്ഞിനെ ഹൃദയശസ്ത്രക്രിയക്ക് കോഴിക്കോടുനിന്ന് മൂന്നുമണിക്കൂര്‍കൊണ്ട് ലിസി ആശുപത്രിയിലെത്തിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.