നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ട് സ്ത്രീകളടക്കം മൂന്നുപേര്‍ പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനനഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. സിറ്റി ഷാഡോ പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ട് സ്ത്രീകളടക്കം മൂന്നുപേര്‍ പിടിയിലായി. ചെറിയതുറ വാട്സ് റോഡ് പ്രേം നിവാസില്‍ ജിഞ്ചി(47), ഇവരുടെ മകന്‍െറ ഭാര്യ റാണി(39), ചാല കരിമഠം കോളനിയില്‍ ദിലീപ് എന്നിവരാണ് പിടിയിലായത്. ജിഞ്ചിയുടെ പേരില്‍ ആറ്റിങ്ങല്‍, കൊല്ലം, മംഗലപുരം, പൂന്തുറ, മ്യൂസിയം പൊലീസ് സ്റ്റേഷനുകളില്‍ 15ഓളം കേസുകളും നിരവധി എക്സൈസ് കേസുകളും നിലവിലുണ്ട്. കഞ്ചാവ് വാങ്ങാനത്തെിയ ഉദയകുമാര്‍ എന്നയാളെ വീടിനുള്ളില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ ഗുണ്ടാനിയമപ്രകാരം ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. അറസ്റ്റിലായ ദിലീപും നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ്. മൂന്നുമാസം മുമ്പ് കഞ്ചാവുമായി ഇയാളെ ഷാഡോ പോലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ ഒരു മാസം മുമ്പാണ് ദിലീപ് ജാമ്യത്തിലിറങ്ങിയത്. തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവ് വിവിധ മാര്‍ഗങ്ങളിലൂടെ വന്‍തോതില്‍ എത്തിച്ചാണ് ഇവിടെ ചില്ലറവില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഉത്സവസീസണ്‍ മുന്നില്‍കണ്ട്് വില്‍പനക്കായി ശേഖരിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. ലഹരിവസ്തുക്കള്‍ക്കെതിരായ ക്ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ചക്കുള്ളില്‍ 25 കിലോയോളം കഞ്ചാവും ഹാഷിഷ് ഓയിലും ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ പൊലീസ് പിടികൂടിയിട്ടുണ്ട്. കഞ്ചാവ് മൊത്തവില്‍പനക്കാരെ ലക്ഷ്യമാക്കിയുള്ള കഞ്ചാവ്വേട്ടയില്‍ ഇതുവരെ എട്ടുപേരെ പിടികൂടിയിട്ടുണ്ട്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്‍ട്രോള്‍റൂം അസിസ്റ്റന്‍റ് കമീഷണര്‍ എ. പ്രമോദ്കുമാര്‍, നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്‍റ് കമീഷണര്‍ ആര്‍. ദത്തന്‍, പൂന്തുറ സി.ഐ സുനില്‍ദാസ്, ക്രൈം എസ്. ഐ രത്നന്‍, വലിയതുറ എസ്.ഐ ധനപാലന്‍, ഷാഡോ പൊലീസ് ടീം അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.