ആമ്പല്ലൂര്‍-: വരന്തരപ്പിള്ളി പഞ്ചായത്തിലെ പുതുകുളം കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം തുടക്കത്തിലേ നിലച്ചു. ലക്ഷങ്ങള്‍ ചെലവിട്ട് മൂന്നുവര്‍ഷം മുമ്പ് നടപ്പാക്കിയ പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഉപകാരപ്പെടും മുമ്പേ പ്രവര്‍ത്തനം നിലക്കുകയായിരുന്നു. പൈപ്പ് സ്ഥാപിച്ചതിലെ അപാകതയാണ് പദ്ധതി അവതാളത്തിലാകാന്‍ കാരണം. മണ്ണിനടിയില്‍ സ്ഥാപിച്ച പൈപ്പുകള്‍ പല ഭാഗങ്ങളിലും പൊട്ടിയതോടെ കുടിവെള്ളം പാഴായി പോകുകയായിരുന്നു. നിര്‍മാണം പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചുവെങ്കിലും ഉദ്ഘാടന ദിവസംതന്നെ പദ്ധതി നിലച്ചുപോകുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉയര്‍ന്ന പ്രദേശമായ കോരനൊടിയിലെ പട്ടികജാതി കോളനിയിലെ അമ്പതോളം കുടുംബങ്ങളാണ് പദ്ധതി ഗുണഭോക്താക്കള്‍. ആദ്യ ഘട്ടത്തില്‍ ജില്ല പഞ്ചായത്തിെൻറ 19 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മാണം തുടങ്ങിയത്. പുതുകുളത്തിനോട് ചേര്‍ന്ന് കിണര്‍ സ്ഥാപിച്ച് അതില്‍നിന്ന് പമ്പ് ചെയ്യുന്ന വെള്ളം ഒരുകിലോമീറ്റര്‍ ദൂരെ കോരനൊടിക്കുന്നിലെ ടാങ്കില്‍ എത്തിക്കും. ഇവിടെ നിന്നാണ് പൈപ്പ് മാർഗം കോളനിയിലേക്ക് കുടിവെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇരുപതിലേറെ ടാപ്പുകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും എല്ലാം നാശിച്ചു. പദ്ധതിയുടെ നിര്‍മാണ ചുമതലക്കാരായ വാട്ടര്‍ അതോറിറ്റി പല തവണ വെള്ളം എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. പിന്നീട് പഞ്ചായത്ത് അഞ്ച് ലക്ഷം വകയിരുത്തി ശുചീകരണ പ്ലാൻറ് സ്ഥാപിക്കുകയും തകരാറിലായ പൈപ്പ് മാറ്റി സ്ഥാപിക്കുകയും ചെയ്തുവെങ്കിലും വീണ്ടും ഉദ്ഘാടനം കാത്ത് കഴിയുകയാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.