വാദി അറിയാതെ പിന്‍വലിച്ച കേസില്‍ വിചാരണ തുടങ്ങി

തൃശൂര്‍: വാദി അറിയാതെ അസി. പബ്ളിക് പ്രോസിക്യൂട്ടര്‍ കൊടുങ്ങല്ലൂര്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കി പിന്‍വലിച്ച കേസില്‍ ഇരിങ്ങാലക്കുട അഡീഷനല്‍ അസി. സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങി. 1991ല്‍ രാജീവ്ഗാന്ധി കൊല്ലപ്പെട്ടതിന്‍െറ പിറ്റേന്നാണ് കേസിനാസ്പദ സംഭവം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ചളിങ്ങാട് പടിഞ്ഞാറെ വീട്ടില്‍ അബ്ദുല്‍ റസാഖിനെ ചളിങ്ങാട്ടുവെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ചളിങ്ങാട് വൈപ്പിന്‍ പാടത്ത് ബഷീര്‍, പുഴങ്കര ഇല്ലത്ത് അബ്ദുല്‍ഖാദര്‍ (ഇല്ലു), പുഴങ്കര ഇല്ലത്ത് സാദത്ത്, പുഴങ്കര ഇല്ലത്ത് ഷഫീഖ്, പള്ളിപ്പറമ്പില്‍ റാസിക്, പള്ളിപ്പറമ്പില്‍ റഹീം, തേപറമ്പില്‍ സലിം എന്നിവര്‍ ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. മതിലകം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ട് മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍ ഒളിവില്‍ പോയതിനാല്‍ ഇവരെ കോടതി പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചു. ഒന്നാം പ്രതിയുടെ വിചാരണ മാത്രം പൂര്‍ത്തീകരിച്ച് ഇയാളെ ശിക്ഷിക്കുകയും ചെയ്തു. ഇയാളുടെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് മറ്റ് പ്രതികളുടെ വിചാരണ തുടങ്ങുന്നതെന്ന പ്രത്യേകത കൂടി കേസിനുണ്ട്. കേസ് വാദികളുമായി ഒത്തുതീര്‍ന്നുവെന്നും സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ ഉത്തരവിറക്കിയെന്നും കാണിച്ചാണ് മുമ്പ് അസി. പബ്ളിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹരജി നല്‍കിയത്. കേസ് പിന്‍വലിച്ചത് ഏറെ വിവാദമായിരുന്നു. വാദിയറിയാതെ കേസ് പിന്‍വലിച്ചതിനെതിരെ അബ്ദുല്‍ റസാഖ് ഹൈകോടതിയെ സമീപിച്ചതില്‍ കേസ് പുനരേറ്റെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതത്തേുടര്‍ന്നാണ് വീണ്ടും വിചാരണ തുടങ്ങിയത്. 20 സാക്ഷികളില്‍ 10 പേരുടെ വിചാരണ പൂര്‍ത്തിയായി. രണ്ട് സാക്ഷികള്‍ ഇതിനകം മരിച്ചു. കേസ് അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍, മറ്റ് ഒൗദ്യോഗിക സാക്ഷികള്‍ എന്നിവരെയാണ് ഇനി വിസ്തരിക്കാനുള്ളത്. 25 വര്‍ഷത്തെ നിയമപോരാട്ടത്തില്‍ തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അബ്ദുല്‍ റസാഖ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.