കൊട്ടിക്കലാശത്തിന് കൂച്ചുവിലങ്ങ്

കൊടുങ്ങല്ലൂര്‍: കയ്പമംഗലത്തും കൊടുങ്ങല്ലൂരും കൊട്ടിക്കലാശത്തിന് പൊലീസിന്‍െറ കൂച്ചുവിലങ്ങ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മതിലകം, കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ തുടക്കം കുറിച്ച പെരുമാറ്റച്ചട്ടം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ പൊലീസ് തീരുമാനിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച അച്ചടക്ക നടപടികള്‍ വിജയം കണ്ടിരുന്നു. പ്രധാന സ്ഥാനാര്‍ഥികളുടെ യോഗം വിളിച്ചുകൂട്ടിയാണ് തീരുമാനം കൈകൊണ്ടത്. കയ്പമംഗലം നിയോജക മണ്ഡലത്തില്‍ മതിലകത്താണ് എല്‍.ഡി.എഫിന് കൊട്ടിക്കലാശത്തിന് അനുമതി നല്‍കിയത്. മൂന്നുപീടിക യു.ഡി.എഫിനും ചെന്ത്രാപ്പിന്നി എന്‍.ഡി.എക്കും അനുവദിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് കാളമുറിയും നല്‍കിയിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ നഗരത്തില്‍ ചന്തപ്പുര എല്‍.ഡി.എഫിനും വില്ളേജ് ഓഫിസ് പരിസരം യു.ഡി.എഫിനും തെക്കേനട എന്‍.ഡി.എക്കും അനുവദിക്കാന്‍ തീരുമാനിച്ചു. കൊട്ടിഘോഷത്തില്‍ നാസിക് ധോല്‍ കൊട്ടുന്നത് കര്‍ശനമായി വിലക്കി. ബൈക്കില്‍ കൊടികെട്ടി ഹോണ്‍ മുഴക്കി പോകാനും അനുവദിക്കില്ല. മിനിലോറികളിലും ഗുഡ്സ് വാഹനങ്ങളിലും ആളെ കയറ്റി വരാനും പാടില്ല. കൊടുങ്ങല്ലൂര്‍ സി.ഐ സിബി ടോം, എസ്.ഐ രാജഗോപാല്‍, മതിലകം എസ്.ഐ സില്‍വര്‍സ്റ്റണ്‍, വിവിധ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.