കുറുന്തോട്ടയം പാലം: വിലങ്ങുതടിയായി ട്രാന്‍സ്ഫോര്‍മര്‍

പന്തളം: കുറുന്തോട്ടയം പാലത്തിന്‍െറ നിര്‍മാണത്തിന് വിലങ്ങുതടിയായി കെ.എസ്.ഇ.ബി വക ട്രാന്‍സ്ഫോര്‍മര്‍. ദിവസം മുഴുവന്‍ വൈദ്യുതി മുടക്കി ഉപഭോക്താക്കളെ വലക്കുന്ന കെ.എസ്.ഇ.ബി ഒരു നാടിന്‍െറ സമഗ്രവികസനത്തിനും വിലങ്ങുതടിയാവുകയാണ്. ഒരുവര്‍ഷം മുമ്പ് കുറുന്തോട്ടയം പാലത്തിന്‍െറ നിര്‍മാണത്തിന് പണം അനുവദിച്ചതുമുതല്‍ പാലത്തിന് ഇരുവശത്തും പി.ഡബ്ള്യു.ഡി വക സ്ഥലത്ത് സ്ഥിതിചെയ്യുന്ന രണ്ട് ട്രാന്‍സ്ഫോര്‍മറുകളും മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നതാണ്. ഏറ്റവും ഒടുവില്‍ ജൂണ്‍ മധ്യത്തോടെ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയതാണ്. രണ്ട് ട്രാന്‍സ്ഫോര്‍മറുകള്‍ മാറ്റുന്നതിന് 9.5 ലക്ഷം രൂപ എസ്റ്റിമേറ്റ് തയാറാക്കിയ കെ.എസ്.ഇ.ബി കലക്ടര്‍ വിളിച്ച യോഗത്തിനുശേഷം അത് ഒരു ട്രാന്‍സ്ഫോര്‍മര്‍ മാറ്റാന്‍ രണ്ടരലക്ഷം രൂപയായി ചുരുക്കി. ഒരു മാനദണ്ഡവുമില്ലാതെയാണ് എസ്റ്റിമേറ്റ് തയാറാക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ജൂലൈ 11ന് പാലം പൊളിക്കാന്‍ ആരംഭിക്കുമെന്ന് ബന്ധപ്പെട്ട കെ.എസ്.ഇ.ബി അധികൃതര്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നതാണ്. പി.ഡബ്ള്യു.ഡി പണം അടയ്ക്കാതെ ട്രാന്‍സ്ഫോര്‍മര്‍ മാറ്റാന്‍ കഴിയില്ളെന്ന നിഷേധ നിലപാടാണ് പന്തളത്തെ കെ.എസ്.ഇ.ബി അധികൃതര്‍ സ്വീകരിക്കുന്നത്. നാലുദിവസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പാലം പൊളിക്കല്‍ ഇതുമൂലം പൂര്‍ത്തിയാക്കാനായിട്ടില്ല. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റിന്‍െറ അരികില്‍ വരെ താഴ്ചയില്‍ മണ്ണെടുത്തു നീക്കിയെങ്കിലും പൈലിങ് ആരംഭിക്കാന്‍ കഴിയുന്ന തരത്തില്‍ തറ നിരപ്പാക്കാന്‍ കഴിയുന്നില്ല. കരാറുകാര്‍ക്കും ഇത് സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നു. പൈലിങ് ആരംഭിച്ചാല്‍ ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നു വീഴുമെന്നതിലാണ് കരാറുകാര്‍ പൈലിങ് ജോലി ആരംഭിക്കാന്‍ വൈകുന്നത്. രണ്ട് വൈദ്യുതി തൂണില്‍ നില്‍ക്കുന്ന ട്രാന്‍സ്ഫോര്‍മര്‍ മാറ്റിസ്ഥാപിക്കാന്‍ നാല് വൈദ്യുതി തൂണുകള്‍ വേണമെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. ഇതിനാവശ്യമായ തുകയും പി.ഡബ്ള്യു.ഡി അടയ്ക്കണമെന്നാണ് അവര്‍ പറയുന്നത്. പന്തളത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന കുറുന്തോട്ടയം പാലം അടുത്ത ശബരിമല സീസണ് മുമ്പ് പണിതീര്‍ക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് കെ.എസ്.ഇ.ബിയുടെ നിഷേധാത്മക നിലപാട്. ട്രാന്‍സ്ഫോര്‍മര്‍ നീക്കാന്‍ നടപടിയെടുക്കാത്ത പക്ഷം ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് പന്തളം നിവാസികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.