അടൂര്‍: ലക്ഷങ്ങള്‍ മുടക്കി മനോഹരമാക്കിയ അടൂര്‍ സെന്‍ട്രല്‍ കവലയിലെ കുടുംബോദ്യാനം അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട്് രണ്ടു മാസത്തിലേറെയാകുന്നു. സെന്‍ട്രല്‍ ജങ്ഷനിലെ ഗാന്ധി സ്മൃതി മൈതാനമാണ് നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനത്തിനുശേഷം അടച്ചിട്ടിരിക്കുന്നത്. ഇവിടെ തണല്‍വിരിച്ചുനില്‍ക്കുന്ന വൃക്ഷത്തിന് ചുറ്റും സംരക്ഷണഭിത്തി കെട്ടുകയും ഇരിപ്പിടങ്ങളും കുട്ടികള്‍ക്ക് കളിക്കോപ്പുകളും സ്ഥാപിക്കുകയും മൈതാനം തറയോടുപാകി മോടിപിടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കളിക്കോപ്പുകള്‍ പൂര്‍ണമായി നശിച്ചു. ജലധാര സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തിക്കുന്നില്ല. ഉദ്ഘാടനദിവസം പുറത്തുനിന്ന് ടാങ്കുകളില്‍ വെളളം എത്തിച്ച് പ്രവര്‍ത്തിപ്പിച്ചതല്ലാതെ പിന്നീട് ഇത് നിലച്ചു. പാര്‍ക്കിന്‍െറ പ്രധാനകവാടങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഇലകള്‍ വീണ് അഴുകി തറ വൃത്തിഹീനമായി. കുട്ടികളും കുടുംബങ്ങളും ഇവിടെ എത്തുന്നുണ്ടെങ്കിലും നിരാശരായി മടങ്ങുകയാണ്. പാര്‍ക്ക് തുറക്കാത്തതു സംബന്ധിച്ച് പരാതി രൂക്ഷമായപ്പോള്‍ വൈകുന്നേരങ്ങളില്‍ തുറന്നിരുന്നു. ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പരിപാടികള്‍ക്കു മാത്രമാണ് തുറക്കുന്നത്. അടൂരില്‍ കുട്ടികളുമൊത്ത് കുടുംബങ്ങള്‍ക്ക് സായാഹ്നങ്ങള്‍ ചെലവിടാന്‍ സൗകര്യമില്ലാത്തതിനത്തെുടര്‍ന്നാണ് അടൂര്‍ സെന്‍ട്രല്‍ കവലയിലെ മൈതാനം കുടുംബോദ്യാനമാക്കുക എന്ന ആശയം ഉടലെടുത്തത്. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ വികസനഫണ്ടില്‍നിന്ന് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരിച്ചത്. ശൗചാലയം സ്ഥാപിക്കണമെന്ന ആവശ്യം നടപ്പായതുമില്ല. ആര്‍ഭാടമായി ഉദ്ഘാടനം നടന്നതിന് തൊട്ടടുത്തദിവസം മുതല്‍ കുട്ടികളുമൊത്ത് എത്തിയ കുടുംബങ്ങള്‍ കവാടം പൂട്ടിയുമൂലം പാര്‍ക്കില്‍ കയറാനാകാതെ മടങ്ങുകയായിരുന്നു. കെ.വി.മോഹന്‍കുമാറിന്‍െറ നേതൃത്വത്തിലായിരുന്നു ജില്ലാ നിര്‍മിതികേന്ദ്രം ആദ്യമായി മൈതാനം മോടിപിടിപ്പിച്ച് ഓപണ്‍ എയര്‍ സ്റ്റേജും അലങ്കാരവിളക്കുകളും സ്ഥാപിച്ച് ഗാന്ധിസ്മൃതി മൈതാനം എന്ന് നാമകരണം ചെയ്തത്. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും മൈതാനം എം.എല്‍.എ ഫണ്ടുപയോഗിച്ച് മോടിപിടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.