പൊലീസ് കള്ളക്കേസില്‍ കുടുക്കിയതായി ദമ്പതികളുടെ പരാതി

പത്തനംതിട്ട: കോടതി വിധി ലംഘിച്ച് തന്‍െറ പുരയിടത്തിലൂടെ അയല്‍വാസിയെ വഴിവെട്ടാന്‍ അനുവദിക്കാത്തതിന് പന്തളം പൊലീസ് കള്ളക്കേസില്‍ കുടുക്കിയതായി പന്തളം തെക്കേക്കര ഭഗവതിക്കും പടിഞ്ഞാറ് സാരഥി വീട്ടില്‍ വിശ്വനാഥന്‍ നായരും ഭാര്യ ജയശ്രീയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 18ന് സ്റ്റേഷനില്‍ വിളിപ്പിച്ച് എസ്.ഐ മൂന്നര മീറ്റര്‍ വീതിയില്‍ വഴിനല്‍കണമെന്ന് നിര്‍ദേശിച്ചു. 26ന് കുറെ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംഘടിച്ച് എത്തി നാലു മീറ്റര്‍ വീതിയില്‍ വഴിവെട്ടി. ഇതിനെതിരെ എസ്.പി, കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. 27ന് രാത്രി എട്ടോടെ അക്രമിസംഘം വീടുകയറി ആക്രമിച്ചു. അടികൊണ്ട് വാരിയെല്ല് പൊട്ടി. ഭാര്യ ജയശ്രീക്ക് തലക്ക് അടിയേറ്റു, അപ്പോള്‍ തന്നെ പന്തളം സ്റ്റേഷനില്‍ വിവരം അറിയിച്ചു. പൊലീസ് എത്തിയില്ല. എസ്.പി ഇടപെട്ട ശേഷമാണ് പൊലീസ് വന്നത്. എന്നാല്‍, അക്രമികളില്‍നിന്ന് രക്ഷിച്ച് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായിച്ചില്ല. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് ജനറല്‍ ആശുപത്രിയിലും ചികിത്സയിലായിരുന്നു. തങ്ങളെ ആക്രമിച്ചതിന് കേസെടുക്കാന്‍ പൊലീസ് തയാറായില്ല. പിന്നീട് തിരുവനന്തപുരത്ത് പൊലീസ് കംപ്ളയിന്‍റ് അതോറിറ്റിയില്‍ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് പൊലീസ് വന്നെങ്കിലും തങ്ങള്‍ക്ക് എതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസ് എടുത്തതായി അവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.