പന്തളം ജങ്ഷനില്‍ തീരാക്കുരുക്ക്

പന്തളം: അശാസ്ത്രീയ പാര്‍ക്കിങും ഗതാഗത നിയന്ത്രണവും പന്തളം ജങ്ഷനില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. പന്തളം-മാവേലിക്കര, പന്തളം-ചെങ്ങന്നൂര്‍ റോഡുകളിലാണ് മിക്കപ്പോഴും ഗതാഗതക്കുരുക്ക്. ഇത് പന്തളം-പത്തനംതിട്ട, പന്തളം-അടൂര്‍ റോഡുകളിലെയും ഗതാഗതത്തെ ബാധിക്കും. പന്തളം-മാവേലിക്കര റോഡില്‍നിന്ന് സ്വകാര്യ ബസുകള്‍, സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നത് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇതുമൂലം സിഗ്നല്‍ ലഭിച്ചാലും മാവേലിക്കര റോഡില്‍നിന്ന് വാഹനങ്ങള്‍ക്ക് പത്തനംതിട്ട, അടൂര്‍, ചെങ്ങന്നൂര്‍ ഭാഗത്തേക്ക് പോകാന്‍ കഴിയുന്നില്ല. കുറുന്തോട്ടയം പാലത്തിന്‍െറ വീതിക്കുറവും ഗതാഗതം കുരുക്കിലാക്കുന്നു. വീതികൂടിയ വാഹനങ്ങള്‍ക്ക് ഒരേ സമയം കടന്നുപോകാന്‍ കഴിയില്ല. പന്തളം ജങ്ഷനില്‍ എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അധികൃതര്‍ ഇതുവരെ സ്ഥലം നല്‍കിയിട്ടില്ല. ടൗണില്‍ വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ അതത് കടകള്‍ക്കു മുന്നില്‍ തന്നെ വാഹനം പാര്‍ക്കുചെയ്യുന്നതും ഗതാഗത സ്തംഭനത്തിന് കാരണമാണ്. ലോഡുമായി എത്തുന്ന വാഹനങ്ങളും റോഡില്‍തന്നെ പാര്‍ക്ക് ചെയ്ത് ലോഡിറക്കാറാണ് പതിവ്. തിരക്കേറിയ സമയത്ത് ഇത് രൂക്ഷമായ ഗതാഗത സ്തംഭനത്തിന് വഴിയൊരുക്കും. സിഗ്നല്‍ ലൈറ്റുകള്‍ കൂടി കണ്ണടച്ചാല്‍ ഗതാഗത നിയന്ത്രണമാകെ താറുമാറാകും. എം.സി റോഡും മാവേലിക്കര-പത്തനംതിട്ട റോഡും സംഗമിക്കുന്ന പന്തളം ജങ്ഷനില്‍ ഇത് പലപ്പോഴും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഗതാഗതം നിയന്ത്രിക്കാനാകട്ടെ ഒരു പൊലീസുകാരന്‍ മാത്രമാകും ഉണ്ടാകുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.