ലക്ഷങ്ങള്‍ പൊടിച്ച് പ്രചാരണം; കണക്കില്‍ പലരും പാവങ്ങള്‍

വടശേരിക്കര: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മറിയുന്നത് ലക്ഷങ്ങള്‍. കമീഷനുള്ള കണക്കില്‍ സ്ഥാനാര്‍ഥികള്‍ വെറും പാവങ്ങള്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ ചെലവുകള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അങ്കത്തിന് വീറും വാശിയുമേറിയതോടെ നിയന്ത്രണ രേഖകള്‍ ഭേദിച്ച് പോസ്റ്ററും ഫ്ളക്സും കമാനങ്ങളും ഉച്ചഭാഷിണികളുമെല്ലാമായി ലക്ഷങ്ങളാണ് മറിയുന്നത്. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിക്ക് 60,000 രൂപയും ബ്ളോക് പഞ്ചായത്ത് സ്ഥാനാര്‍ഥിക്ക് 30,000വും ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥിക്ക് പതിനായിരവുമാണ് തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി അനുവദിച്ചിരിക്കുന്നത്. ഇതു പാലിക്കാനായി സ്ഥാനാര്‍ഥികള്‍ പ്രചാരണ സാമഗ്രികളുടെ എണ്ണം കുറച്ചുകാട്ടും. പോസ്റ്ററുകളിലും ഫ്ളക്സുകളിലും എണ്ണം രേഖപ്പെടുത്തണമെന്ന നിയമവും നിലവിലുണ്ട്. പ്രസ്താവനകളിലും പോസ്റ്ററുകളിലും ഫ്ളക്സുകളിലും ഇതനുസരിച്ച് എണ്ണം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും യാഥാര്‍ഥ്യം ഇതിനും അപ്പുറത്താണ്. ഒരു ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥി പ്രസ്താവനയില്‍ പോസ്റ്ററുകളുടെ എണ്ണം ഇരുനൂറെണ്ണം കാണിച്ചാണ് വാര്‍ഡില്‍ ആയിരത്തോളം ഇറക്കുന്നത്. ഇതിനു സമാനമായ കണക്കാണ് ബ്ളോക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളും അവലംബിച്ചിരിക്കുന്നത്. ഫ്ളക്സ് ബോര്‍ഡുകളില്‍ മുന്നൂറെണ്ണമെന്ന് രേഖപ്പെടുത്തിയതെങ്കില്‍ മണ്ഡലത്തിലെ പ്രധാനറോഡുകളില്‍ മാത്രം നാനൂറിലധികം സ്ഥാപിച്ചിട്ടുണ്ടാകും.പിന്നെ ഇടവഴികളിലെയും നാട്ടുവഴികളിലെയും വേറെ. പ്രചാരണത്തിനായി സര്‍ക്കാര്‍ വസ്തുക്കള്‍ ദുര്‍വിനിയോഗം ചെയ്യരുതെന്ന് വ്യവസ്ഥയുണ്ടെങ്കിലും ടെലിഫോണ്‍ പോസ്റ്റും ഇലക്ട്രിക് പോസ്റ്റുമാണ് ഫ്ളക്സുകള്‍ ബോര്‍ഡുകള്‍ താങ്ങിനിര്‍ത്തുന്നത്. വലിയ പോസ്റ്ററൊട്ടിക്കാന്‍ സ്ഥലമില്ലാതായതോടെ വൈദ്യുതി ബോര്‍ഡിന്‍െറ കോണ്‍ക്രീറ്റ് പോസ്റ്റുകളില്‍ ഒട്ടിക്കാന്‍ പാകത്തിലുള്ള ചെറിയ ഇനം പോസ്റ്ററുകളാണ് ഒട്ടുമിക്ക സ്ഥാനാര്‍ഥികളും ഇപ്പോള്‍ പുറത്തിറക്കുന്നത്. മുന്‍കാലങ്ങളിലെ പോലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ കയറിയിറങ്ങി ഇവ കരിതേച്ച് മറക്കാന്‍ ഇലക്ഷന്‍ കമീഷന്‍ തയാറായതുതന്നെ അതിന് വലിയ മനുഷ്യാധ്വാനം വേണ്ടിവരും. ഒരു ചതുരശ്ര അടി ഫ്ളക്സ് ബോര്‍ഡ് 15 രൂപയാണ് ഈ മേഖലയിലുള്ളവരുടെ അസോസിയേഷന്‍ ഉറപ്പിച്ചിരിക്കുന്ന നിരക്ക്. അനൗണ്‍സ്മെന്‍റ് റെക്കോഡ് ചെയ്യുന്നതിനും മള്‍ട്ടികളര്‍ പോസ്റ്റര്‍ പ്രിന്‍റിങ്ങിനും ഇത്തരത്തില്‍ വന്‍തുക ചെലവാകുമെന്നിരിക്കെ ഇലക്ഷന്‍ കമീഷന്‍ അനുവദിച്ചിരിക്കുന്ന തുക നന്നേ കുറവാണെന്നാണ് സ്ഥാനാര്‍ഥികളുടെ പക്ഷം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.