ചക്കൂര്‍ച്ചിറ നിവാസികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു

അടൂര്‍: ചക്കൂര്‍ച്ചിറ നിവാസികള്‍ വോട്ട് ബഹിഷ്കരിക്കുന്നു. പുഷ്പവിലാസം-ചക്കൂര്‍ച്ചിറ-വെള്ളിശേരിപ്പടി റോഡ് ഗതാഗതയോഗ്യമാക്കാത്തതിനെ തുടര്‍ന്നാണ് വോട്ട് ബഹിഷ്കരിക്കാന്‍ പ്രദേശവാസികള്‍ തീരുമാനിച്ചത്. ഇതിനായി ചക്കൂര്‍ച്ചിറ റോഡ് സംരക്ഷണ സമിതി എന്ന കമ്മിറ്റി രൂപവത്കരിച്ചു. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ മാത്രമാണ് മോഹനവാഗ്ദാനങ്ങളുമായി സ്ഥാനാര്‍ഥികള്‍ എത്തുന്നത്. കഴിഞ്ഞ 10 വര്‍ഷമായി മാറിമാറിവന്ന എല്‍.ഡി.എഫ്, യുഡി.എഫ് പ്രതിനിധികള്‍ തകര്‍ന്ന് തരിപ്പണമായ റോഡ് തിരിഞ്ഞു നോക്കിയില്ളെന്നാണ് റോഡ് സംരക്ഷണ സമിതി ഭാരവാഹികള്‍ പറയുന്നത്. വര്‍ഷങ്ങളായി പ്രദേശവാസികള്‍ എം.എല്‍.എ, മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. എന്നാല്‍, എം.പി മാത്രം റോഡിന്‍െറ എസ്റ്റിമേറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ചിലര്‍ ഇത് അട്ടിമറിച്ചതായും ആരോപണമുണ്ട്. ഒരു കിലോമീറ്ററോളം നീളമുള്ള റോഡിന്‍െറ പലഭാഗങ്ങളും തകര്‍ന്ന് വന്‍കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. കടമ്പനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. ചക്കൂര്‍ച്ചിറ നിവാസികള്‍ക്ക് കടമ്പനാട്, മലനട, കല്ലുകുഴി, മണ്ണടി, മുണ്ടപ്പള്ളി എന്നിവിടങ്ങളില്‍ പോകാനുള്ള എളുപ്പമാര്‍ഗമാണ് ഈ റോഡ്. കഴിഞ്ഞ ദിവസം റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.