പാലക്കാട്: ജില്ലയില്‍ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളായതായി ഹരിതകേരളം മിഷന് ജില്ല കോഓഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന് അറിയിച്ചു. ബദല്‍ ഉൽപന്നങ്ങളുടെ ആവശ്യകത മുന്നില്‍ കണ്ട് കുടുംബശ്രീവഴി പുതിയ നിർമാണ യൂനിറ്റുകള്‍ ആരംഭിക്കും. പലിശരഹിത വായ്പയെടുത്ത് നിര്‍മാണ യൂനിറ്റുകള്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പുനരുപയോഗിക്കാവുന്ന സാധനങ്ങളുടെ ശേഖരണ-വിതരണ കേന്ദ്രങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ചില ഉൽപന്നങ്ങള് വ്യാപകമായി ഉൽപാദിപ്പിക്കുന്നതിന് ഐ.ആർ.ടി.സി പോലുള്ള സ്ഥാപനങ്ങളുടെ സഹായം തേടും. ജനുവരി ആദ്യ ആഴ്ചയില്‍ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് ബദല്‍ ഉല്പന്നങ്ങളുടെ പ്രദര്‍ശന മേളകള്‍ സംഘടിപ്പിക്കുമെന്നും കല്യാണ കൃഷ്ണന് പറഞ്ഞു.
മലമ്പുഴ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഡി.ടി.പി.സി, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്, കൃഷി വകുപ്പ്, ഫിഷറീസ്, വനം വകുപ്പ് എന്നിവ സംയുക്തമായാണ് പ്ലാസ്റ്റിക് നിരോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളില്‍ 52 എണ്ണത്തിലും നിലവില്‍ പ്രവര്‍ത്തനക്ഷമമായ എം.സി.എഫ് ഉണ്ട്. 30 ഗ്രാമപഞ്ചായത്തുകളില്‍ താല്‍ക്കാലിക എം.സി.എഫുകളും നിലവിലുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയമപരമായ ഇടപെടലുകള്‍വഴി ഗ്രാമപഞ്ചായത്തുകളില്‍ 56 കേസുകളും നഗരസഭകളില്‍ 116 കേസുകളും എടുക്കുകയും പിഴ ചുമത്തുകയും ചെയ്തതായി ഹരിതകേരളം മിഷന് ജില്ല കോഓഡിനേറ്റര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.