മഞ്ചേരി: സംസ്ഥാന സർക്കാറിെൻറ സ്വപ്നപദ്ധതികളിലൊന്നായ സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയിൽ അർഹരായ മുഴുവൻ ഗുണഭോക്താക്കളെയും ഉൾക്കൊള്ളിക്കാനാവാത്തത് മഞ്ചേരി, തൃക്കലങ്ങോട് ഭാഗങ്ങളിൽ നടന്ന സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിൽ വിഷയമായി. അതേസമയം, സമ്മേളനങ്ങളിൽ സർക്കാർ നിലപാട് പറയുകയല്ലായെ കൃത്യമായ വിശദീകരണമുണ്ടായതുമില്ല. അഞ്ചുവർഷം കൊണ്ട് എല്ലാവർക്കും വീട് എന്ന പദ്ധതി പൂർത്തിയാവുന്നതോടെ സംസ്ഥാനത്ത് ഭവനരഹിതർ ഉണ്ടാവില്ലെന്നാണ് ഇതുസംബന്ധിച്ച് നിയമസഭയിൽ സി.പി.എം എം.എൽ.എമാരിൽ ചിലർ പ്രസംഗിച്ചത്. വീടിന് അർഹതയുണ്ടായിട്ടും പട്ടികയിൽനിന്ന് തഴയപ്പെട്ടവരോട് മറുപടി പറയാനാവുന്നില്ലെന്നായിരുന്നു പഞ്ചായത്ത് അംഗങ്ങളുടെ പരിഭവം. സി.പി.എം ഭരിക്കുന്ന തൃക്കലങ്ങോട് പഞ്ചായത്തിൽ കുടുംബശ്രീ നടത്തിയ സർവേയിൽ വീടിന് കാത്തിരിക്കുന്നവരുടെ ആകെ എണ്ണത്തിെൻറ പത്തു ശതമാനം പേർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. മുസ്ലിം ലീഗും കോൺഗ്രസും പഞ്ചായത്തിനും സർക്കാറിനും എതിരെ നടത്തുന്ന സമരത്തിന് കൃത്യമായി വിശദീകരണം നൽകാൻ കഴിയുന്നില്ലെന്നും തൃക്കലങ്ങോട് പഞ്ചായത്തിൽ ബ്രാഞ്ച് സമ്മേളനങ്ങളിൽ പരാതി വന്നു. സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതി (ലൈഫ്), പരിസ്ഥിതിയെ വീണ്ടെടുക്കാൻ ഹരിത കേരളം, സർക്കാർ ആശുപത്രികൾക്ക് പുതുജീവൻ നൽകാൻ ആർദ്രം എന്നിങ്ങനെ മൂന്നു പദ്ധതികളാണ് ഇടത് സർക്കാർ വലിയ പ്രതീക്ഷ നൽകി തുടങ്ങിയത്. ഇതിൽ പൊതുജനങ്ങളുമായി ഏറ്റവും കൂടുതൽ ബന്ധപ്പെട്ട പാർപ്പിട പദ്ധതി അഞ്ചുവർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് പറയുമ്പോഴും പുതിയ ഭരണസമിതി വന്ന് രണ്ട് വർഷമാവാറായിട്ടും ഒരാൾക്കുപോലും വീട് നൽകാനായില്ല. സർക്കാർ ബജറ്റ് വിഹിതത്തിെൻറ 40 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാറ്റിവെക്കുന്നുണ്ട്. ഭവന പദ്ധതി തൽക്കാലം നടപ്പാക്കേണ്ടെന്നും സംസ്ഥാന സർക്കാറിെൻറ പദ്ധതിയിലേക്ക് ഫണ്ട് നീക്കിവെച്ചാൽ മതിയെന്നുമാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം. തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ അധികാരം തിരിച്ചെടുക്കുന്നതിന് തുല്യമാണിതെന്നും ചിലർ പരാതി ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.