തിരൂർ: കൊലപാതകക്കേസിൽ പ്രേരണാകുറ്റം ചുമത്തി ഒന്നാംപ്രതിയുടെ ഭാര്യയെ അറസ്റ്റ് ചെയ്യുന്നത് അപൂർവം. ബിബിൻ വധക്കേസിലെ ഒന്നാംപ്രതിയുടെ ഭാര്യ ഷാഹിദയാണ് അറസ്റ്റിലായിരിക്കുന്നത്. സമീപകാലത്തെ രാഷ്ട്രീയ-സാമുദായിക കൊലപാതക കേസുകളിലൊന്നും ഇത്തരം നടപടിയുണ്ടായിട്ടില്ലെന്ന് നിയമവൃത്തങ്ങൾ പറയുന്നു. വിദ്യാസമ്പന്നയായിട്ടും കൃത്യം നടക്കുന്ന വിവരം മൂടിവെച്ചെന്നാണ് കുറ്റം. ബിരുദാനന്തര ബിരുദവും ബി.എഡുമാണ് ഷാഹിദയുടെ വിദ്യാഭ്യാസയോഗ്യത. വനിതവിഭാഗം നേതാവായതിനാൽ വീട്ടിൽ ലത്തീഫിെൻറ നേതൃത്വത്തിൽ നടന്ന ഗൂഢാലോചന യോഗങ്ങളുടെയെല്ലാം ലക്ഷ്യം ഷാഹിദക്കും അറിയാമായിരുന്നെന്നാണ് പൊലീസ് കരുതുന്നത്. കുറ്റം നടക്കുമെന്നറിഞ്ഞിട്ടും അവർക്ക് ഭക്ഷണവും താമസമുൾെപ്പടെ ഒരുക്കിയതാണ് പ്രേരണാകുറ്റം ചുമത്താനുള്ള കാരണമായി കാണുന്നത്. അതേസമയം, ബിബിൻ കൊല്ലപ്പെട്ടത് മുതൽ ഒളിവിൽ കഴിയുന്ന ഒന്നാംപ്രതി അബ്ദുൽലത്തീഫിനെ പിടികൂടാൻ കഴിയാതിരുന്നതോടെയാണ് ഷാഹിദയുടെ അറസ്റ്റെന്നാണ് സൂചന. കൃത്യത്തിൽ പങ്കെടുത്ത ആറംഗ സംഘത്തിലെ ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്യാനായത്. പ്രധാന ആസൂത്രകനും കൃത്യത്തിൽ പങ്കെടുത്തയാളുമാണ് ലത്തീഫെന്ന് പൊലീസ് വിശ്വസിക്കുന്നു. ഗൂഢാലോചനകുറ്റം ചുമത്തി അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച മാധ്യമപ്രവർത്തകരെയൊന്നും അറിയിക്കാതെ ഷാഹിദയെ അറസ്റ്റ് രേഖപ്പെടുത്തി നേരെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.