മാലിന്യസംസ്കരണം; നഗരസഭ പദ്ധതി കടലാസിൽ

മഞ്ചേരി: പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് മഞ്ചേരി നഗരസഭ പ്രഖ്യാപിച്ച പദ്ധതി കടലാസിലൊതുങ്ങി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കാൻ സർക്കാർ നൽകിയ നിർദേശത്തെ തുടർന്നായിരുന്നു പ്രഖ്യാപനം. ക്ലീൻ കേരള മിഷനിൽ തദ്ദേശ സ്ഥാപനങ്ങൾ ഒാഹരിയെടുക്കണമെന്നാണ് സർക്കാർ നിർദേശിച്ചിരുന്നത്. മഞ്ചേരിയിൽ നഗരസഭയുടെ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താതെ ജനകീയ കൂട്ടായ്മയിൽ ഇടതുപക്ഷ അംഗങ്ങളുടെ വാർഡുകളിൽ തുടങ്ങിയ മാലിന്യ സംസ്കരണമാണ് നിലവിലുള്ളത്. ഈ പദ്ധതി തുടങ്ങിയ ഘട്ടത്തിലായിരുന്നു പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പദ്ധതിയുടെ പ്രഖ്യാപനം. പഞ്ചായത്തുകളും നഗരസഭകളും നിലവിൽ മാലിന്യം നീക്കാൻ വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. ആദ്യപടിയായി പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വിനിയോഗം കുറക്കുന്നതിന് ബോധവത്കരണം നടത്താനും ശ്രമങ്ങളുണ്ടായിട്ടില്ല. പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിന് സംസ്കരണ പ്ലാൻറുകളും ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സർക്കാർ നിർദേശിച്ചതാണ്. പദ്ധതിക്ക് നിശ്ചിത വിഹിതം നീക്കിവെക്കാൻ തദ്ദേശ വകുപ്പ് നിർദേശിച്ചപ്പോഴും വേട്ടേക്കോട് ട്രഞ്ചിങ് ഗ്രൗണ്ടിന് ഗ്രീൻബെൽറ്റ് സ്ഥാപിക്കാനുള്ള പദ്ധതിയാണ് നഗരസഭ രേഖയിൽ എഴുതിച്ചേർത്തത്. കഴിഞ്ഞ മൂന്നു വർഷമായി ഗ്രീൻബെൽറ്റ് പദ്ധതി നടപ്പാവുന്നില്ല. നേരത്തേ മാലിന്യം ശേഖരിച്ച് വേട്ടേക്കോടുള്ള ട്രഞ്ചിങ് ഗ്രൗണ്ടിൽ നിക്ഷേപിച്ച് ജൈവ വളമുണ്ടാക്കുന്ന പദ്ധതി സർക്കാർ ഏജൻസിയുടെ പിന്തുണയോടെ കുടുംബശ്രീയിലൂടെ നടത്തിയിരുന്നു. ഇത് നിലച്ചിട്ട് എട്ടു വർഷത്തോളമായി. അതേസമയം, വീട്ടമ്മമാരുടെയും യുവാക്കളുടെയും പങ്കാളിത്തത്തിൽ പത്തു വാർഡുകളിൽ ഇടതുപക്ഷ അംഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ ലക്ഷ്യംകണ്ടുതുടങ്ങി. നവംബർ ആദ്യവാരത്തിൽ ഏഴു വാർഡുകളിൽനിന്ന് മാലിന്യം നീക്കാൻ ക്ലസ്റ്റർ യോഗങ്ങൾ നടന്നുവരികയാണിപ്പോൾ. ബാക്കി മൂന്നു വാർഡുകളിലേത് രണ്ടാഴ്ചക്ക് ശേഷം നടപ്പാക്കും. ഇ-ഹെൽത്ത് പദ്ധതിക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയയിടത്തുതന്നെ മഞ്ചേരി: ആർദ്രം പദ്ധതിയുടെ ഭാഗമായി സർക്കാർ മെഡിക്കൽ കോളജുകളെ ഇ-ഹെൽത്ത് സംവിധാനത്തിലേക്ക് മാറ്റാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതി മഞ്ചേരിയിൽ കടലാസിലൊതുങ്ങി. മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നൽകുന്ന പദ്ധതിയാണെന്ന് പരിചയപ്പെടുത്തിയാണ് ഇതേക്കുറിച്ച് ആശുപത്രികളിൽ പ്രാഥമിക പരിശോധന നടത്തിയത്. രോഗികളുടെ ചികിത്സ രേഖകൾ ഡിജിറ്റൽ രേഖകളാക്കി സൂക്ഷിക്കുകയും റഫർ ചെയ്യുന്നതോടൊപ്പം കൈമാറുകയും ചെയ്യൽ, ഒാൺലൈൻ വഴി സ്പെഷലിസ്റ്റ് ഡോക്ടർമാരെ ബുക്ക് ചെയ്യൽ, എക്സ് റേ, സ്കാനിങ് അടക്കം പരിശോധന ഫലങ്ങൾ ഡിജിറ്റൽ രേഖകളാക്കൽ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോക്ടറെ ഒാൺലൈനിൽ ബുക്കിങ് നടത്തി സൗകര്യപ്രദമായ സമയത്ത് രോഗിക്ക് ആശുപത്രിയിൽ എത്താവുന്ന സൗകര്യവും ഇതിലൂടെ നടപ്പാക്കാൻ ലക്ഷ്യമിട്ടതാണ്. മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ ഇതിനായി ഒ.പി സംവിധാനം വിപുലപ്പെടുത്തുകയും കമ്പ്യൂട്ടർ, ഒാൺലൈൻ സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ, ഡോക്ടർക്ക് പരിശോധിക്കാവുന്നതി‍​െൻറ മൂന്നും നാലും ഇരട്ടി രോഗികൾ വരുന്ന മഞ്ചേരിയിൽ സ്പെഷാലിറ്റി സംവിധാനം പൂർണാർഥത്തിൽ നിലവിൽ വന്നിട്ടില്ല. മാത്രമല്ല, മെഡിക്കൽ കോളജ് ഒ.പി, അത്യാഹിത വിഭാഗം സൗകര്യങ്ങൾ യാഥാർഥ്യമായിട്ടുമില്ല. ഇ-ഹെൽത്ത് പദ്ധതി സർക്കാർ നിർദേശിച്ച പ്രകാരം നടപ്പാവാൻ ഇനിയും കാലതാമസമെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.