നിലമ്പൂർ: സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജ്യൻ സംഘടിപ്പിച്ച ജില്ല സി.ബി.എസ്.ഇ ശാസ്ത്രമേളയും സയൻസ് ഒളിമ്പ്യാഡും നിലമ്പൂർ ഫാത്തിമഗിരി ഇംഗ്ലീഷ് സ്കൂളിൽ സമാപിച്ചു. നാലു വിഭാഗങ്ങളിലായി സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ, പ്രോജക്ട് എന്നീ മത്സരങ്ങൾക്കു പുറമെ സയൻസ് ഒളിമ്പ്യാഡ് എ.പി.ജെ. അബ്ദുൽ കലാം എൻഡോവ്മെൻറ് ക്വിസ്, അധ്യാപകർക്കുള്ള പഠനോപകരണ പ്രോജക്ട് മത്സരങ്ങളുമാണ് നടന്നത്. സഹോദയ ശാസ്ത്രമേളയുടെ ചരിത്രത്തിൽ ആദ്യമായി 164 പോയൻറുകൾ വീതം നേടി പൂക്കോട്ടുംപാടം ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂളും ആതിഥേയരായ നിലമ്പൂർ ഫാത്തിമഗിരി സ്കൂളും ഓവറോൾ കിരീടം പങ്കുവെച്ചു. 158 പോയൻറുമായി പുത്തനങ്ങാടി സെൻറ് ജോസഫ് സീനിയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 138 പോയൻറുമായി പെരിന്തൽമണ്ണ സിൽവർമൗണ്ട് ഇൻറർനാഷനൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി. എൽ.പി വിഭാഗത്തിൽ 128 പോയൻറുമായി കോട്ടക്കൽ ഇസ്ലാഹിയ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും 118 പോയൻറുമായി പൂക്കോട്ടുംപാടം ഗുഡ്‌വിൽ സ്കൂൾ രണ്ടാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ 126 പോയൻറുമായി പുത്തനങ്ങാടി സെൻറ് ജോസഫ് സ്കൂൾ ഒന്നാം സ്ഥാനവും 120 പോയൻറുമായി പൂക്കോട്ടുംപാടം ഗുഡ്‌വിൽ സ്കൂൾ രണ്ടാം സ്ഥാനത്തുമായി. ഹൈസ്കൂൾ വിഭാഗത്തിൽ 132 പോയൻറുനേടി പുത്തനങ്ങാടി സെൻറ് ജോസഫ് സ്കൂൾ ഒന്നും 126 പോയൻറുമായി പൂക്കോട്ടുംപാടം ഗുഡ്‌വിൽ സ്കൂൾ രണ്ടും സ്ഥാനം നേടി. സീനിയർ സെക്കൻഡറി വിഭാഗത്തിൽ 140 പോയൻറുമായി നിലമ്പൂർ ഫാത്തിമഗിരി സ്കൂൾ ഒന്നും 108 പോയൻറുമായി നിലമ്പൂർ പീവീസ് പബ്ലിക് സ്കൂൾ രണ്ടും സ്ഥാനങ്ങൾ നേടി. ജില്ലയിലെ 62 സി.ബി.എസ്.ഇ വിദ്യാലയങ്ങളിൽനിന്ന് ആയിരത്തിൽ പരം വിദ്യാർഥികളും അധ്യാപകരും മേളയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി എം. ജൗഹർ ഓവറോൾ സമ്മാനങ്ങൾ വിതരണം ചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവും ഗിന്നസ് റെക്കോഡ് പ്രതിഭയുമായ നാസ ഗഫൂർ സയൻസ് ഒളിമ്പ്യാഡ് മത്സരങ്ങൾ നിയന്ത്രിച്ചു. ഞായറാഴ്ച വൈകീട്ട് നടന്ന സമാപന സമ്മേളനം സഹോദയ ജില്ല ജനറൽ സെക്രട്ടറി എം. ജൗഹർ ഉദ്ഘാടനം ചെയ്തു. സഹോദയ ജില്ല പ്രസിഡൻറ് എം. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ഫാത്തിമഗിരി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റെനീറ്റ, സഹോദയ ഭാരവാഹികളായ ഡോ. എ.എം. ആൻറണി, ജോബിൻ സെബാസ്റ്റ്യൻ, റ്റിറ്റോ എം. ജോസഫ്, സിസ്റ്റർ എം. ജോവിറ്റ, അഡ്വ. ഷെറി ജോർജ്, ഡോ. രൂപ ശ്യാം, സാജു ജോസ്, അൻസമ്മ ആൻറണി എന്നിവർ സംസാരിച്ചു. CAPTION 1- സി.ബി.എസ്.ഇ ജില്ല ശാസ്ത്രമേളയിൽ ഓവറോൾ കിരീടം പങ്കിട്ടെടുത്ത പൂക്കോട്ടുംപാടം ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂളും നിലമ്പൂർ ഫാത്തിമഗിരി സ്കൂളും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.