മഞ്ചേരി: യുവാവിനെയും യുവതിയെയും മർദിച്ച മൂന്ന് സദാചാര ഗുണ്ടകളെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വള്ളുവമ്പ്രം പറക്കാടൻ അബ്ദുന്നാസർ (36), മഞ്ചേരി പുല്ലാര മൂച്ചിക്കൽ പാങ്ങോട്ടിൽ അസ്കറലി (29), എടവണ്ണ പത്തപ്പിരിയം തേലേക്കാട് ഹംസ (50) എന്നിവരെയാണ് മഞ്ചേരി എസ്.ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അബ്ദുന്നാസറും അസ്കറലിയും എസ്.ഡി.പി.ഐ പ്രവർത്തകരാണ്. സംഭവത്തിൽ കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെ കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ വള്ളുവമ്പ്രത്തുനിന്ന് മഞ്ചേരിയിലേക്ക് കാറിൽ യാത്ര ചെയ്ത യുവതിയെയും യുവാവിനെയും കാറിലും ബൈക്കിലും പിന്തുടർന്ന സംഘം മഞ്ചേരി നറുകരയിൽ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. മതസ്പർധ വളർത്തുന്ന രീതിയിൽ സംസാരിച്ചാണ് സംഘം ഇവരെ ആക്രമിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ കാറിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. യുവതിയെ പിന്തുടർന്ന സംഘം ഇവർ സ്റ്റേഷനിലേക്ക് കയറുന്നത് കണ്ട് രക്ഷപ്പെട്ടു. യുവാവിനെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയ സംഘം ഒഴിഞ്ഞ സ്ഥലത്തുവെച്ച് മർദിച്ചു. കേസിലുൾപ്പെട്ട മറ്റുള്ളവർ ഒളിവിലാണ്. പിടികൂടിയവരിൽനിന്ന് ബൈക്കും കാറും പിടിച്ചെടുത്തു. രണ്ട് മാസം മുമ്പാണ് സദാചാര ഗുണ്ട ചമഞ്ഞ് ദമ്പതികള ആക്രമിച്ച സംഭവത്തിൽ മൂന്നുപേരെ കൊണ്ടോട്ടിയിൽ പിടികൂടിയത്. മഞ്ചേരി സി.ഐ എൻ.ബി. ഷൈജു, എസ്.ഐ റിയാസ് ചാക്കീരി എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ അബ്ദുറഹ്മാൻ, പി. സഞ്ജീവ്, ഉണ്ണികൃഷ്ണൻ മാരാത്ത്, മുഹമ്മദ് സലിം, സജയൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.