തിരൂർ: ഫിറ്റ്നസില്ലാത്ത സ്കൂൾ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് തടയാൻ കർശന പരിശോധനക്ക് മോട്ടോർവാഹന വകുപ്പ് ഒരുങ്ങുന്നു. 17, 22 തീയതികളിലായി മുഴുവൻ വാഹനങ്ങളുടെയും പരിശോധനക്ക് മലപ്പുറം ആർ.ടി.ഒ കെ.എം. ഷാജി നിർദേശം നൽകി. ഏപ്രിൽ 15 മുതൽ സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്കായി മോട്ടോർവാഹന വകുപ്പ് പരിശീലന ക്ലാസ് നടത്തി വരികയാണ്. എടപ്പാളിലെ സർക്കാർ ഡ്രൈവിങ് പരിശീലന കേന്ദ്രത്തിലാണ് ക്ലാസ്. മുൻ വർഷത്തെ ക്ലാസുകളിൽ പങ്കെടുത്തവരും ഇത്തവണ പങ്കെടുക്കണം. പുതുതായി വരുന്നവർക്കും മുൻപരിചയമുള്ളവർക്കും പ്രത്യേക ക്ലാസുകളാണ് നടക്കുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ ഫിറ്റ്നസ് എടുത്തിട്ടില്ലാത്ത എല്ലാ സ്കൂൾ വാഹനങ്ങളും പരിശോധിക്കാനാണ് തീരുമാനം. ചക്രങ്ങൾ തേഞ്ഞവ, കാലപ്പഴക്കം മൂലം അപകട നിലയിലായവ, ഇൻഷുർ അടക്കമുള്ള രേഖകൾ ഇല്ലാത്തവ തുടങ്ങിയവയൊന്നും നിരത്തിലിറങ്ങാൻ അനുവദിക്കില്ല. മുൻപരിചയമുള്ള ഡ്രൈവർമാരെയാണ് സ്കൂളുകൾ നിയോഗിച്ചിട്ടുള്ളതെന്ന് ഉറപ്പ് വരുത്താനും നിർദേശിച്ചിട്ടുണ്ട്. പരിശോധന വർഷവും നടക്കാറുണ്ടെങ്കിലും സ്കൂൾ വാഹനങ്ങൾക്കെതിരെ ഒാരോ വർഷവും പരാതികൾ ഉയരാറുണ്ട്. കാലപ്പഴക്കം മൂലം അടിത്തട്ട് ദ്രവിക്കുകയും തകർന്ന് വീഴുകയും ചെയ്ത സംഭവങ്ങളും ചക്രങ്ങൾ തേഞ്ഞ് പൊട്ടാറായ നിലയിലുള്ള വാഹനങ്ങൾ നാട്ടുകാർ തടഞ്ഞ സംഭവങ്ങളും മുൻ വർഷങ്ങളിലുണ്ടായിട്ടുണ്ട്. പരിശോധന വേളയിൽ മടക്കിയയക്കുന്ന വാഹനങ്ങൾ പിന്നീട് പരിശോധനക്ക് വരാതെ കുട്ടികളുമായി യാത്ര നടത്തുന്ന സംഭവങ്ങളുമുണ്ടാകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.