മലപ്പുറം: നഗരത്തിലെ മാലിന്യം തള്ളുന്ന കാരാത്തോട്ടെ ട്രഞ്ചിങ് ഗ്രൗണ്ടിനെതിരെയുള്ള പ്രതിഷേധവും മറ്റു വിഷയങ്ങളും പഠിക്കാനും പരിഹരിക്കാനും നഗരസഭ ഉപസമിതി രൂപവത്കരിച്ചു. ചൊവ്വാഴ്ച മാലിന്യവുമായത്തെിയ വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് നഗരത്തിലെ മാലിന്യ നീക്കം നിലച്ചിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തിലാണ് ഉപസമിതി രൂപവത്കരിച്ചത്. പി. ഉബൈദുല്ല എം.എല്‍.എ മുഖ്യരക്ഷാധികാരിയും നരഗസഭ ചെയര്‍പേഴ്സന്‍, വൈസ് ചെയര്‍പേഴ്സന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, വാര്‍ഡ് കൗണ്‍സിലര്‍, പ്രതിപക്ഷ നേതാവ്, ഉപനേതാവ്, രണ്ട് കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ എന്നിവരാണ് ഉപസമിതിയിലുള്ളത്. ഇവര്‍ യോഗം ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനം ചര്‍ച്ച ചെയ്യും. തുടക്കം ശാന്തം, പിന്നെ തര്‍ക്കം ട്രഞ്ചിങ് ഗ്രൗണ്ടിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധവും മാലിന്യനീക്കം നിലച്ചതും കൗണ്‍സിലില്‍ ഭരണ-പ്രതിപക്ഷ വാക്കുതര്‍ക്കത്തിനിടയാക്കി. ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യം കത്തിക്കുന്നത് പ്രദേശവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായും ഇവരുടെ പ്രതിഷേധം കണ്ടില്ളെന്ന് നടിക്കാനാവില്ളെന്നും ട്രഞ്ചിങ് ഗ്രൗണ്ട് മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്യണമെന്നും വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ. ഉമ്മര്‍ ആവശ്യപ്പെട്ടു. മികച്ച സംവിധാനങ്ങളുള്ള ട്രഞ്ചിങ് ഗ്രൗണ്ട് മാറ്റുന്നത് പ്രായോഗികമല്ളെന്നും മറ്റു പരിഹാരമാര്‍ഗങ്ങളാണ് വേണ്ടതെന്നും മറ്റംഗങ്ങള്‍ വ്യക്തമാക്കി. ട്രഞ്ചിങ് ഗ്രൗണ്ടില്‍ തീയിടുന്നതാണ് പ്രശ്നമെന്നും നാട്ടുകാരില്‍ ഒരു വിഭാഗത്തിന്‍െറ ബോധ$പൂര്‍വ ശ്രമം ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായും ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഇതിന് പിറകെ, പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത നീക്കങ്ങള്‍ ഉണ്ടെന്നും ഉറവിട മാലിന്യ സംസ്കരണമാണ് പരിഹാരമെന്നും അഭിപ്രായം ഉയര്‍ന്നു. ട്രഞ്ചിങ് ഗ്രൗണ്ടിന് ചുറ്റും സി.സി.ടി.വി കാമറ സ്ഥാപിക്കുക, ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും മാലിന്യ സംസ്കരണത്തിന് സ്വയം പരിഹാരം കാണുക, സമരക്കാരുമായി ചര്‍ച്ചചെയ്യുക തുടങ്ങിയ ആവശ്യങ്ങളും അംഗങ്ങള്‍ മുന്നോട്ടുവെച്ചു. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്രഞ്ചിങ് ഗ്രൗണ്ടിനെതിരെ പ്രതിഷേധം ഉയര്‍ന്നതിന് കാരണം നഗരസഭയുടെ പിടിപ്പുക്കേടാണെന്ന് ആരോപിച്ച് പ്രതിപക്ഷത്തുനിന്ന് കല്ലിടുമ്പില്‍ വിനോദ് എഴുന്നേറ്റതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ തര്‍ക്കത്തിനിടയാക്കി. ഉപസമിതി രൂപവത്കരിക്കാനും എല്ലാവശങ്ങളും പരിശോധിക്കാമെന്നും വ്യക്തമാക്കി ചെയര്‍പേഴ്സന്‍ ഇടപെട്ടതോടെയാണ് വാഗ്വാദങ്ങള്‍ അവസാനിച്ചത്. പ്രതിഷേധത്തിന് പിന്നില്‍ സാമൂഹിക വിരുദ്ധര്‍! കാരാത്തോട്ടെ ട്രഞ്ചിങ് ഗ്രൗണ്ടിനെതിരായ പ്രതിഷേധത്തിന് പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്ന തുടര്‍ച്ചയായ പരാമര്‍ശങ്ങള്‍ പ്രതിഷേധത്തനിടയാക്കി. ഒടുവില്‍ വാര്‍ഡിലുള്ളവരെ മൊത്തം സാമൂഹിക വിരുദ്ധരാക്കരുതെന്ന് കൗണ്‍സിലര്‍ കെ.കെ. ഉമ്മര്‍ പറയേണ്ടിവന്നു. പ്രദേശവാസികള്‍ക്കിടയിലെ ‘ചിലര്‍’ എന്ന് ഇതോടെ മറ്റംഗങ്ങള്‍ തിരുത്തി. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഭൂമാഫിയക്ക് പങ്കുണ്ടോയെന്നും ഇതിന് പിന്നില്‍ നഗരസഭയാണെന്ന് സംശയമുള്ളതായും പ്രതിപക്ഷം ആരോപിച്ചു. ട്രഞ്ചിങ് ഗ്രൗണ്ടിലെ യന്ത്രത്തിന്‍െറ പൊട്ടിയ ബെല്‍റ്റ് മാറ്റാന്‍ മൂന്ന് മാസമായി നഗരസഭക്ക് ആയിട്ടില്ളെന്നും ഇത് വലിയ വീഴ്ചയാഴണെന്നും കല്ലിടുമ്പില്‍ വിനോദ് ചൂണ്ടികാട്ടി. മാലിന്യ പ്ളാന്‍റ് മറ്റു വാര്‍ഡുകളിലേക്കും മാറ്റാമെന്ന ചെയര്‍പേഴ്സന്‍െറ പരമാര്‍ശം കൂടുതല്‍ തര്‍ക്കങ്ങള്‍ക്കും ഇടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.