മലയോര ഹൈവേ: കരുളായി പഞ്ചായത്തില്‍ സർവേ നടപടികള്‍ക്ക് തുടക്കം

കരുളായി: മലപ്പുറം-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന മലയോര ഹൈവേ കടന്നുപോകുന്ന കരുളായി പഞ്ചായത്തിൽ ഭൂമി അളന്നു തിട്ടപ്പെടുത്തല്‍ ജോലി ആരംഭിച്ചു. പഞ്ചായത്തിലെ പാലാങ്കര കരിമ്പുഴ പാലം മുതല്‍ മേലേ ചെട്ടി വരെയുള്ള ഭാഗങ്ങളിലാണ് വെള്ളിയാഴ്ച പാതക്കാവശ്യമായ ഭൂമി അളന്നു കുറ്റിയടിച്ചത്. പി.വി. അന്‍വര്‍ എം.എല്‍.എ കുറ്റിയടിക്കല്‍ ഉദ്ഘാടനം ചെയ്തു. 35.6 കിലോമീറ്റര്‍ പാതയാണ് നിലമ്പൂര്‍ നിയോജക മണ്ഡലത്തിലൂടെ പോകുന്നത്. നിലവില്‍ എട്ട് മീറ്റര്‍ വീതിയുള്ള ഈ റോഡ് 12 മീറ്റര്‍ വീതിയാക്കിയാണ് വർധിപ്പിക്കുന്നത്. ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് കെട്ടിടനിർമാണ ചട്ടപ്രകാരമുള്ള അകലം പാലിക്കുന്നതില്‍ ഇളവ് നല്‍കാനും മതില്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നഷ്ടം കണക്കാക്കി നഷ്ടപരിഹാരം നല്‍കാനും ധാരണയായിട്ടുണ്ട്. മലയോര ഹൈവേ വയനാട് ജില്ലയിലെ മേപ്പാടി, ചൂരല്‍മല, അട്ടമാലിയിലൂടെ മലപ്പുറം ജില്ലയിലെ അരണപ്പുഴ, തലപ്പാലി വഴി മുണ്ടേരിയിലേക്ക് പ്രവേശിക്കും. തുടര്‍ന്ന് പോത്തുകല്‍, പാലുണ്ട, എടക്കര, കാറ്റാടി, മൂത്തേടം, കരുളായി, പൂക്കോട്ടുംപാടം വഴിയാണ് പാത കടന്നുപോകുന്നത്. വെള്ളിയാഴ്ച രാവിലെ മുതല്‍ പഞ്ചായത്തിലെ ഏഴ് കിലോമീറ്റര്‍ ദൂരമാണ് അളന്നു തിട്ടപ്പെടുത്തിയത്. ഒരു മാസത്തിനകം നിര്‍മാണപ്രവൃത്തികള്‍ക്ക്‌ തുടക്കമാവുമെന്നും പി.വി. അന്‍വര്‍ എം.എല്‍.എ പറഞ്ഞു. കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ പി. സുനീര്‍, കെ. മനോജ്, കെ.പി. ഷറഫുദ്ദീന്‍, എം. മുഹമ്മദാലി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി റഹീംക്കുട്ടി, പൊതുമരാമത്ത് അസി. എന്‍ജിനീയര്‍ പ്രിന്‍സ് ബാലന്‍, ഓവര്‍സിയര്‍ ടി.കെ. മുഹ്‌സിന്‍, എല്‍.എസ്.ജി.ഡി അസി. നന്ദകുമാര്‍, ഓവര്‍സിയര്‍ മണിക്കുട്ടന്‍, ക്രിസ്റ്റിഫർ, പി. ബാലകൃഷ്ണന്‍, കക്കോടന്‍ നാസര്‍, പനോലൻ കുഞ്ഞുട്ടി, ടി.കെ. വിജയന്‍ തുടങ്ങിയവരും വ്യാപാരി സംഘടന പ്രതിനിധികളും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.