കൊണ്ടോട്ടിയില്‍ യു.ഡി.എഫ് സംവിധാനം തിരിച്ചുവരുന്നു

കൊണ്ടോട്ടി: മുസ്ലിംലീഗും കോണ്‍ഗ്രസും അകല്‍ച്ചയില്‍ കഴിയുന്ന കൊണ്ടോട്ടിയില്‍ താലൂക്ക് സഹകരണ ഭൂപണയ ബാങ്ക് യു.ഡി.എഫ് സംവിധാനത്തില്‍ ഭരിക്കാനൊരുങ്ങുന്നു. നഗരസഭയില്‍ സി.പി.എം ബന്ധത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാവ് ആലിബാപ്പു അടക്കമുള്ളവരുമായി പലതവണ ലീഗ് നടത്തിയ ചര്‍ച്ചയിലാണ് പുതിയ ഭൂപണയ ബാങ്കില്‍ യു.ഡി.എഫ് സംവിധാനം നിലവില്‍ വന്നത്. ലീഗ് കോണ്‍ഗ്രസിനായി വീട്ടുവീഴ്ച ചെയ്തതും ശ്രദ്ധേയമായി.13 സീറ്റുള്ള ബാങ്കില്‍ ഏഴ് സീറ്റ് കോണ്‍ഗ്രസിന് നല്‍കി. കഴിഞ്ഞ 29നായിരുന്നു പത്രിക നല്‍കേണ്ട അവസാന തീയതി. 13 പേരെയും എതിരില്ലാതെ തെരഞ്ഞെടുത്തു. രണ്ട് വനിതാ സംവരണമടക്കമാണ് ആറ് സീറ്റ് ലീഗ് വാങ്ങിയത്. കൂടാതെ ഭരണത്തിന്‍െറ ആദ്യ രണ്ടരവര്‍ഷവും കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് പെരുവള്ളൂര്‍ ബ്ളോക്ക് സെക്രട്ടറി കെ.പീ ഷക്കീര്‍ മാസ്റ്ററാകും ആദ്യ പാതിയിലെ പ്രസിഡന്‍റ്. ലീഗ് നേതാവ് അഡ്വ. കെ.കെ ഷാഹുല്‍ ഹമീദാകും രണ്ടാം പകുതിയില്‍ പ്രസിഡന്‍റ്. മണ്ഡലം ലീഗ് നേതാക്കളായ നസീം പുളിക്കല്‍, പി.കെ.സി അബ്ദുറഹ്മാന്‍, സി.ടി മുഹമ്മദ് എന്നിവര്‍ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയാണ് യു.ഡി.എഫ് സംവിധാനം തിരിച്ചുകൊണ്ടുവരാന്‍ കളമൊരുക്കിയത്. നഗരസഭയിലെയും വാഴക്കാട്ടെയും ഭരണമാറ്റത്തെക്കുറിച്ച് നിലവില്‍ ചര്‍ച്ച നടന്നിട്ടില്ളെന്നാണ് ഇരുവിഭാഗം നേതാക്കളും പറയുന്നതെങ്കിലും സി.പി.എമ്മുമായി അകലാന്‍ ലഭിക്കുന്ന സാഹചര്യം മുതലെടുക്കാനാണ് ധാരണയെന്നാണറിയുന്നത്. നാല് തവണ ഇതിനകം ചര്‍ച്ച നടന്നു. കോണ്‍ഗ്രസ് നേതാക്കളായ പി.പി മൂസ, എ.കെ. അബ്ദുറഹ്മാന്‍, കെ.പി ഷക്കീര്‍ മാസ്റ്റര്‍, ആലിബാപ്പു, അബ്ദുല്‍ അലി, കെ.അബ്ദുല്ലക്കുട്ടി എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ബാങ്കിലെ തെരഞ്ഞെടുപ്പും ചര്‍ച്ചകളും ഇരുവിഭാഗം നേതാക്കളും സി.പി.എം അറിയാതിരിക്കാന്‍ അതീവ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് സംവിധാനത്തോടെ മുന്നോട്ട് പോവാന്‍ ധാരണയായിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷമാകും നഗരസഭയിലും വാഴക്കാട്ടും ഭരണമാറ്റമുണ്ടാവുക. ചെറുകാവ്, ബ്ളോക് പഞ്ചായത്ത് എന്നിവിടങ്ങളിലെ വിഷയവും കോണ്‍ഗ്രസ് ചര്‍ച്ചക്ക് കൊണ്ടുവരും. യു.ഡി.എഫ് സംവിധാനം ഭദ്രമാക്കാന്‍ ചര്‍ച്ച തുടരുമെന്നും വാഴക്കാട്ടെയും നഗരസഭയിലെയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ളെന്നും മണ്ഡലം ലീഗ് നേതാവ് നസീം പുളിക്കല്‍ പറഞ്ഞു. യു.ഡി.എഫ് സംവിധാനം എല്ലായിടങ്ങളിലും കൊണ്ടുവരാന്‍ ശ്രമം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.പി. ഷക്കീര്‍ മാസ്റ്ററും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.