ഫാറൂഖ് കോളജ് സംഘർഷം: അന്വേഷണ സമിതിയെ നിയോഗിച്ചു

ഡോ. കെ.എം. നസീറിെൻറ നേതൃത്വത്തിലുള്ള സമിതി 21നകം നൽകുന്ന തീരുമാനപ്രകാരം തുടർനടപടികൾ സ്വീകരിക്കും ഫറോക്ക്: കഴിഞ്ഞ ദിവസം ഫാറൂഖ് കോളജിൽ ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും തമ്മിൽ നടന്ന സംഘർഷം അന്വേഷിക്കാൻ ഡോ. കെ.എം. നസീറിെൻറ നേതൃത്വത്തിൽ അന്വേഷണ കമീഷനെ നിയോഗിച്ചു. വെള്ളിയാഴ്ച നടന്ന മാരത്തൺ ചർച്ചയിലാണ് തീരുമാനം. രാവിലെ മുതൽ വൈകുന്നേരം വരെ വിദ്യാർഥികൾ പ്രതിഷേധ സമരത്തിലായിരുന്നു. വിദ്യാർഥി പ്രതിനിധിയെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ഓഫിസ് ഉപരോധിച്ചു. ചെറുവണ്ണൂർ സി.ഐ ഇടപെട്ടാണ് വിദ്യാർഥി പ്രതിനിധിയെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. വിദ്യാർഥികളെ മർദിച്ച അധ്യാപകരെ സസ്പെൻഡ് ചെയ്യുക, ഏഴ് വിദ്യാർഥികളുടെ പേരിലെടുത്ത കേസ് പിൻവലിക്കുക, തുടർനടപടികൾ ഒഴിവാക്കുക, കോളജിലെ അച്ചടക്ക സമിതി പിരിച്ചുവിടുക, അന്വേഷണ കമീഷനിൽ വിദ്യാർഥി പ്രതിനിധിയെ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് വിദ്യാർഥികൾ മുന്നോട്ടുവെച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 9.30ന് തുടങ്ങിയ വിദ്യാർഥികളുടെ കുത്തിയിരിപ്പ് പ്രതിഷേധം 5.30നാണ് അവസാനിച്ചത്. ഇതിനിടയിൽ ഒട്ടേറെ തവണ പ്രിൻസിപ്പലിെൻറ ഓഫിസിൽ ചർച്ചകൾ നടന്നു. വിവിധ വിദ്യാർഥി സംഘടന നേതാക്കളും യൂനിയൻ പ്രതിനിധികളുമായി പ്രിൻസിപ്പൽ ചർച്ച നടത്തി. തുടർന്ന് സ്റ്റാഫ് മീറ്റിങ് നടത്തി. അതിനുശേഷം കൗൺസിൽ യോഗവും നടത്തി. ഇതിലൊന്നും തീരുമാനമാകാതെവന്ന സാഹചര്യത്തിൽ വിദ്യാർഥികൾ ഓഫിസിെൻറ പ്രവർത്തനം തടസ്സപ്പെടുത്തി. ഇതേതുടർന്ന് ചെറുവണ്ണൂർ സി.ഐ സജീവിെൻറ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ അന്വേഷണ സമിതിയിൽ വിദ്യാർഥി യൂനിയൻ അധ്യക്ഷ മിന ഫർസാനയെ ഉൾപ്പെടുത്താൻ തീരുമാനിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ പരിശോധിച്ച് 21നകം റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ കമീഷനെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും കോളജ് പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ വ്യക്തമാക്കി. സി.ഐയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ അന്വേഷണ സമിതിയിൽ വിദ്യാർഥി പ്രതിനിധിയെ ഉൾപ്പെടുത്തുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും ഇത് ലംഘിച്ചാൽ ശക്തമായ വിദ്യാർഥി പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്നും യൂനിയൻ ചെയർപേഴ്സൻ മിന ഫർസാന വ്യക്തമാക്കി. അന്വേഷണ കമീഷനിൽ രക്ഷിതാക്കളുടെ പ്രതിനിധിയെ തിങ്കളാഴ്ച നടക്കുന്ന പി.ടി.എ കൗൺസിൽ യോഗത്തിൽ തീരുമാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.