അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി, ദുരന്തനിവാരണ നിയമത്തി​െൻറ അടിസ്ഥാനത്തിൽ ^ജില്ല കലക്ടര്‍

അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി, ദുരന്തനിവാരണ നിയമത്തി​െൻറ അടിസ്ഥാനത്തിൽ -ജില്ല കലക്ടര്‍ 'വാണിജ്യ കെട്ടിടങ്ങൾ താമസത്തിന് നൽകുന്നത് അന്വേഷിക്കും' കുറ്റ്യാടി: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങള്‍ക്കെതിരെ ഇനിയുള്ള നടപടികള്‍ ദുരന്ത നിവാരണ നിയമത്തി​െൻറ അടിസ്ഥാനത്തിലായിരിക്കുമെന്നും ജില്ല കലക്ടര്‍ യു.വി. ജോസ്. വാണിജ്യ അനുമതിയുള്ള കെട്ടിടങ്ങള്‍ എങ്ങനെ താമസസ്ഥലങ്ങളായി മാറുന്നുവെന്നും മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ എങ്ങനെ പെര്‍മിറ്റ് കിട്ടുന്നുവെന്നും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കായക്കൊടി, കുറ്റ്യാടി പഞ്ചായത്തുകളിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് മന്ത് രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നാട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് കലക്ടർ സന്ദർശനം നടത്തിയത്. താമസസ്ഥലങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തവ കര്‍ശനമായും പൂട്ടിക്കും. എന്നാൽ, പെട്ടെന്ന് എല്ലാവരെയും ഇറക്കിവിട്ടാല്‍ അതൊരു സാമൂഹിക പ്രശ്‌നമായി മാറും. നാട്ടുകാര്‍ കൂടി സഹകരിച്ച് എല്ലാവരെയും നല്ല താമസസ്ഥലങ്ങളിലേക്കു മാറ്റിയശേഷം കെട്ടിട ഉടമകള്‍ക്കെതിരെ നടപടിയെടുക്കും. ഇപ്രകാരം നടപടി എടുക്കുമ്പോള്‍ പലരും കോടതിയില്‍ പോയി സ്‌റ്റേ വാങ്ങിക്കുകയാണ്. ഈ സാഹചര്യം നേരിടാനാണ് നടപടികള്‍ ദുരന്തനിവാരണ നിയമത്തി​െൻറ അടിസ്ഥാനത്തിലാക്കി മാറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ ഒഴികഴിവുകള്‍ ഇല്ലാതാകും. കായക്കൊടി പഞ്ചായത്തില്‍ ഇതിനകം പരിശോധിച്ച 31 കെട്ടിടങ്ങളില്‍ 26 എണ്ണവും പരിതാപകരമായ സ്ഥിതിയിലാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി കലക്ടര്‍ അറിയിച്ചു. ഇവയില്‍ അടച്ചുപൂട്ടേണ്ടവക്ക് വൈകാതെ നോട്ടീസ് നല്‍കും. സന്ദർശനത്തിന് ശേഷം കായക്കൊടി പഞ്ചായത്ത് ഓഫിസിൽ നടന്ന യോഗത്തിൽ അദ്ദേഹം അറിയിച്ചു. പഞ്ചായത് അധികൃതരെ ശനിയാഴ്ച കലക്ടറേറ്റിലേക്ക് വിളിപ്പിച്ചിട്ടുമുണ്ട്. കുറ്റ്യാടിയിൽ കുറ്റ്യാടി ചെറുപുഴയിലേക്ക് മലിനജലം ഒഴുക്കിവിടുന്ന കെട്ടിടങ്ങൾ, ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ തുടങ്ങിയവയും കലക്ടര്‍ സന്ദര്‍ശിച്ചു. ഇവയുടെ ആവശ്യമായ ദൃശ്യങ്ങളും കലക്ടര്‍ ശേഖരിച്ചു. ഗ്രാമപഞ്ചായത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആവശ്യമുള്ളത്ര ആരോഗ്യ പരിശോധനകള്‍ പോലും നടത്താത്ത കാര്യം സ്‌നേഹതീരം െറസിഡൻറ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ കലക്ടറുടെ ശ്രദ്ധയില്‍കൊണ്ടുവന്നു. കായക്കൊടി പഞ്ചായത്തില്‍ ഇതിനകം 46 പേര്‍ക്ക് മന്ത് രോഗം സ്ഥിരീകരിച്ചതായി ഡി.എം.ഒ ഡോ. വി. ജയശ്രീ പറഞ്ഞു. ഇവരില്‍ അഞ്ചുപേര്‍ രോഗം സ്ഥിരീകരിച്ച ഉടനെ നാട്ടിലേക്കു പോയി. മറ്റുള്ളവര്‍ക്ക് ഇവിടെത്തന്നെ ചികിത്സ നല്‍കി. ഇവരുടെ അണുബാധ ചികിത്സിച്ചു മാറ്റാവുന്നതാണ്. ഇവര്‍ സ്വന്തം നാട്ടില്‍നിന്ന് അണുബാധയുമായി എത്തിയവരാണ്. ഇവിടെ മന്ത് കൊതുകി​െൻറ ലാര്‍വയെ കണ്ടെത്തിയിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭയപ്പെടാനില്ല. നാട്ടുകാരില്‍ നടത്തിയ രക്തപരിശോധനയില്‍ മന്ത് രോഗം കണ്ടെത്തിയിട്ടില്ലെന്നും ഡി.എം.ഒ അറിയിച്ചു. ഡെപ്യൂട്ടി കലക്ടർ വി.പി. കൃഷ്ണൻ, ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ ജില്ല പ്രോഗ്രാം ഓഫിസര്‍ ഡോ. ബിജോയ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. അശ്വതി, പി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. സി.കെ. വിനോദ്, ജനകീയ കൂട്ടായ്മ ഭാരവാഹികളായ അസീസ് തളിയിൽ, സി.കെ. സുലൈമാൻ, എൻ.എ. അബ്ദുറഹ്മാന്‍, ജിജീഷ്, സി. നാസർ, തയ്യുള്ളതില്‍ നാസർ, സ്‌നേഹതീരം െറസിഡൻറ്സ് അസോസിയേഷന്‍ ഭാരവാഹികളായ കക്കാണ്ടിയില്‍ നാസർ, എന്‍.പി. ശക്കീര്‍, ജസീല്‍ കുറ്റ്യാടി, ഒ.കെ. കരീം, കെ.എം. സിറാജ് എന്നിവർ കലക്ടറെ സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.