കൊടുവള്ളി: കളിസ്ഥലം നിര്‍മാണത്തിന്‍െറ മറവില്‍ പൂനൂര്‍ പുഴയില്‍ കച്ചേരിമുക്കില്‍ പുഴ പുറമ്പോക്ക് ഭൂമി ഇടിച്ചുനിരത്തല്‍ വ്യാപകം. കിഴക്കോത്ത് വില്ളേജ് ഓഫിസ് പരിധിയില്‍പ്പെട്ട കച്ചേരിമുക്ക് അങ്ങാടിക്ക് സമീപത്താണ് പുഴയിലെ നീരൊഴുക്ക് തടയുംവിധം കളിസ്ഥല നിര്‍മാണം നടക്കുന്നത്. പുഴയോര ഭൂമി കൊടുവള്ളി നഗരസഭയുടേതാണ്. പുറമ്പോക്ക് ഭൂമി കൃഷി ആവശ്യത്തിന് കര്‍ഷകര്‍ക്ക് ലീസിന് നല്‍കാന്‍ മാത്രമേ കഴിയുമെന്നിരിക്കെയാണ് പുഴ പുറമ്പോക്ക് ഭൂമിയിലെ മരങ്ങളെല്ലാം മുറിച്ചുമാറ്റി അധികൃതരുടെ മൗനാനുവാദത്തോടെ കളിസ്ഥല നിര്‍മാണം നടക്കുന്നത്. ഒരു മാസം മുമ്പാണ് പ്രദേശത്തെ ക്ളബിന്‍െറ നേതൃത്വത്തില്‍ പ്രവൃത്തി ആരംഭിച്ചത്. ഇപ്പോള്‍ വീണ്ടും പുഴയിലേക്ക് മണ്ണ് തള്ളി പ്രവൃത്തികള്‍ നടത്തുകയാണ്. പുഴ പുറമ്പോക്ക് ഭൂമി കൈയേറ്റത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പൂനൂര്‍ പുഴ സംരക്ഷണ സമിതി സേവ് ഫോറം ഭാരവാഹികള്‍ കോഴിക്കോട് എ.ഡി.എമ്മിന് പരാതി നല്‍കി. ഇതിന്‍െറ അടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ തടഞ്ഞുകൊണ്ടുള്ള സ്റ്റോപ് മെമ്മോ ബന്ധപ്പെട്ടവര്‍ക്ക് നല്‍കി. പൂനൂര്‍ പുഴ പുറമ്പോക്ക് ഭൂമി കൈയേറ്റങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരങ്ങള്‍ അറിയിക്കണമെന്ന് പുഴ സേവ് ഫോറം ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9544829777.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.