വേങ്ങേരി മേഖലയില്‍ കുടിവെള്ളം മുടങ്ങിയിട്ട് രണ്ടാഴ്ച

കോഴിക്കോട്: വേങ്ങേരി ഭാഗത്ത് കുടിവെള്ളം മുടങ്ങിയിട്ട് രണ്ടാഴ്ച കഴിയുന്നു. ഗതിമുട്ടിയ നാട്ടുകാര്‍ തിങ്കളാഴ്ച ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സരോവരത്തെ ജല അതോറിറ്റി കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. വേങ്ങേരിക്കാട് റോഡില്‍ നൂറോളം വീടുകളിലാണ് കുടിവെള്ളം മുടങ്ങിയത്. കുന്നിന്‍പ്രദേശമായ ഇവിടെ കിണറുകള്‍ മിക്കതും നേരത്തേതന്നെ വറ്റി. ബന്ധുവീടുകളിലേക്കും മറ്റും താമസംമാറ്റിയിരിക്കയാണ് മിക്ക കുടുംബവും. പലതവണ വാട്ടര്‍ അതോറിറ്റിക്കാരെ ബന്ധപ്പെട്ടിട്ടും വ്യക്തമായ മറുപടിയില്ല. ജപ്പാന്‍ കുടിവെള്ള പദ്ധതി വന്ന ശേഷം കഴിഞ്ഞകൊല്ലം സ്ഥിരമായി വെള്ളം കിട്ടിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. രണ്ടു മാസം മുമ്പ് ലൈനില്‍ പ്രധാന തകരാറ് വന്നെന്നുപറഞ്ഞ് ഈ ഭാഗത്ത് കുടിവെള്ളം തടഞ്ഞിരുന്നു. അന്ന് കിണറുകളില്‍ വെള്ളമുള്ളതിനാല്‍ ദുരിതം കുറവായിരുന്നു. അറ്റകുറ്റപ്പണിക്കുശേഷം ജലവിതരണം കുറഞ്ഞ് ഒടുവില്‍ തീരെയില്ലാതാവുകയായിരുന്നു. കുടിവെള്ളം സ്വാധീനമുള്ളവര്‍ താമസിക്കുന്ന ഫ്ളാറ്റുകളിലേക്കും മറ്റും തിരിച്ചുവിടുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വെള്ളമുണ്ടെങ്കിലും ക്രമം പാലിച്ച് കൊടുക്കാന്‍ ശ്രമിക്കാത്തതാണ് പ്രശ്നമെന്ന് പറയുന്നു. വേങ്ങേരിക്കാട് റോഡിലെ റെസിഡന്‍റ്സ് അസോസിയേഷനുകളും വിവിധ സംഘടനകളും ചേര്‍ന്നാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.