പേരാമ്പ്ര: കല്ളോട് സി.പി.എം-ബി. ജെ.പി സംഘര്‍ഷസാധ്യത വര്‍ധിക്കുമ്പോളും സമാധാനം സ്ഥാപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോ പൊലീസോ നടപടി സ്വീകരിക്കുന്നില്ളെന്ന് ആക്ഷേപമുയരുന്നു. സംഘര്‍ഷത്തില്‍ തകര്‍ത്ത ബസ്സ്റ്റോപ് വിവേകാനന്ദ സേവാസമിതി പുനര്‍നിര്‍മിച്ചത് പൊലീസ് പൊളിച്ചുനീക്കിയത് പ്രദേശത്ത് ചെറിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തടയാന്‍വന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഒരു മാസത്തിലധികമായി കല്ളോട് സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നു. ഈ ബസ്സ്റ്റോപ് രണ്ടുതവണ നശിപ്പിക്കപ്പെട്ടിരുന്നു. കൂടാതെ, പാറാട്ടുപാറയില്‍ ഡി.വൈ.എഫ്.ഐ സ്തൂപവും കൊടിമരവും നശിപ്പിച്ചിരുന്നു. സംസ്ഥാന പാതയോരത്ത് ഈ ബസ് സ്റ്റോപ് നിര്‍മിച്ചത് പഞ്ചായത്തിന്‍േറയോ പി.ഡബ്ള്യൂ.ഡിയുടെയോ അനുമതിയില്ലാതെയാണെന്ന് സി.പി.എം ആരോപിക്കുന്നു. പഞ്ചായത്ത് പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടിട്ടും മാറ്റാതെ രാഷ്ട്രീയ സംഘര്‍ഷമുണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമമെന്നും ഇവര്‍ പറയുന്നു. സി.കെ.ജി ഗവ. കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ഇവിടെ ബസ്സ്റ്റോപ് നിര്‍ബന്ധമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നിര്‍മിക്കേണ്ടെന്നാണെങ്കില്‍ പഞ്ചായത്ത് ഉടന്‍ ബസ്സ്റ്റോപ് പണിയണമെന്ന അഭിപ്രായമാണ് പൊതുജനത്തിനുള്ളത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കണ്ണുപോലും നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്നും നിരവധി സംഘര്‍ഷങ്ങള്‍ പ്രദേശത്ത് അരങ്ങേറി. പ്രശ്നങ്ങളുണ്ടാക്കുന്ന അണികളെ നിലക്ക് നിര്‍ത്തുന്നതിനുപകരം രാഷ്ട്രീയ പാര്‍ട്ടികള്‍ അവര്‍ക്ക് പിന്തുണ കൊടുക്കുന്നതുകൊണ്ടാണ് സംഘര്‍ഷമവസാനിക്കാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.