കണ്‍തുറക്കുന്നു, കലാപൂരത്തിലേക്ക്

കോഴിക്കോട്: കൗമാര വിസ്മയങ്ങള്‍ പൂത്തുലയുന്ന ജില്ലയുടെ കലാവിരുന്നിന് ബുധനാഴ്ച വെള്ളിമാടുകുന്ന് ജെ.ഡി.ടി കാമ്പസില്‍ കൊടിയേറ്റം. ഇനിയുള്ള അഞ്ച് രാപ്പകലുകള്‍ കോഴിക്കോടിന്‍െറ കണ്ണും മനസ്സും ജെ.ഡി.ടിയിലെ കലോത്സവ നഗരിയിലായിരിക്കും. 57ാമത് ജില്ല സ്കൂള്‍ കലോത്സവമാണ് ബുധനാഴ്ച തുടങ്ങുന്നത്. ജനുവരി എട്ടു വരെ നീളുന്ന മേളയില്‍ 17 ഉപജില്ലകളില്‍നിന്ന് 297 ഇനങ്ങളിലായി 8641 പേര്‍ മാറ്റുരക്കും. മുഖ്യവേദിയായ ജെ.ഡി.ടി കാമ്പസില്‍ ഒമ്പത് വേദികളാണ് ഒരുക്കിയത്. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി, വെള്ളിമാടുകുന്ന് സെന്‍റ് ഫിലോമിന സ്കൂള്‍, സെന്‍റ് ജോസഫ് ജൂനിയര്‍ സ്കൂള്‍, സില്‍വര്‍ ഹില്‍സ് പബ്ളിക് സ്കൂള്‍-ഹയര്‍സെക്കന്‍ഡറി, കൂറ്റഞ്ചേരി ശിവക്ഷേത്രം ഓപണ്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മറ്റു വേദികള്‍. മത്സരങ്ങളുടെ രജിസ്ട്രേഷന്‍ ചൊവ്വാഴ്ച തുടങ്ങി. എല്ലാ ദിവസവും രാവിലെ എട്ടര മുതല്‍ നാലുവരെ 17 രജിസ്ട്രേഷന്‍ കൗണ്ടറുകളുണ്ടാവും. സ്റ്റേജിതര മത്സരങ്ങള്‍ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി എന്നിവിടങ്ങളില്‍ ബുധനാഴ്ച നടക്കും. മത്സരാര്‍ഥികളില്‍ പെണ്‍കുട്ടികള്‍ക്കാണ് ആധിപത്യം. ആകെയുള്ള 8641 മത്സരാര്‍ഥികളില്‍ 5219 പേരും പെണ്‍കുട്ടികളാണ്. ആണ്‍കുട്ടികളുടെ എണ്ണം 3422. യു.പി വിഭാഗത്തില്‍ 360 ആണ്‍കുട്ടികളും 1530 പെണ്‍കുട്ടികളുമാണ്. ഹൈസ്കൂള്‍ വിഭാഗത്തില്‍ ആണ്‍-1630, പെണ്‍- 2150, ഹയര്‍ സെക്കന്‍ഡറിയില്‍ ആണ്‍- 1432, പെണ്‍- 1537 എന്നിങ്ങനെയാണ് കണക്ക്. അപ്പീല്‍ വഴി 250ഓളം പേരെ വേറെയും പ്രതീക്ഷിക്കുന്നുണ്ട്. 200ഓളം പേര്‍ക്ക് മൂന്ന് ഡി.ഇ.ഒമാര്‍ അപ്പീല്‍ അനുവദിച്ചിട്ടുണ്ട്. കോടതി, ബാലാവകാശ കമീഷന്‍ തുടങ്ങിയവ അനുവദിക്കുന്നത് ഇതിനു പുറമെയാണ്. രാവിലെ ഒമ്പതര മുതല്‍ രാത്രി പത്തുവരെയാണ് മേളയുടെ സമയക്രമം. വ്യാഴാഴ്ചയാണ് കലോത്സവത്തിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം. വ്യാഴാഴ്ച മൂന്നിന് സില്‍വര്‍ ഹില്‍സ് പബ്ളിക് സ്കൂളില്‍നിന്ന് ജെ.ഡി.ടി കാമ്പസുവരെ ഘോഷയാത്ര നടക്കും. 4.30ന് ജെ.ഡി.ടിയില്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.പി. രാമകൃഷ്ണന്‍, എം.കെ. രാഘവന്‍ എം.പി, ജില്ലയിലെ മുഴുവന്‍ എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.