മാലിന്യപ്രശ്നത്തിന് പരിഹാരം: ‘നിറവു’മായി സഹകരിച്ച് നാദാപുരത്ത് മാലിന്യനീക്കം തുടങ്ങി

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തില്‍ മാലിന്യപ്രശ്നത്തിന് പരിഹാരമാകുന്നു. നാദാപുരം, കല്ലാച്ചി ടൗണുകളില്‍ മാസങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം നിറവ് പദ്ധതിയുമായി സഹകരിച്ച് നീക്കംചെയ്തു. സമാന രീതിയില്‍ തുടര്‍ന്നുള്ള മാലിന്യങ്ങളും നീക്കംചെയ്യാന്‍ നിറവ് അധികൃതരുമായി നാദാപുരം ഗ്രാമപഞ്ചായത്ത് അധികൃതര്‍ കരാറുണ്ടാക്കി. ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ സമാഹരിച്ചുവെക്കുന്ന മാലിന്യങ്ങള്‍ ലോറിയില്‍ കൊണ്ടുപോകാന്‍ നിറവിന്‍െറ നേതൃത്വത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. ഇതോടെ മാസങ്ങളായി കീറാമുട്ടിയായി തീര്‍ന്ന നാദാപുരത്തെ മാലിന്യപ്രശ്നത്തില്‍നിന്ന് അധികൃതര്‍ക്ക് തല്‍ക്കാലം തലയൂരാനായി. മാലിന്യ പ്ളാന്‍റ് വിരുദ്ധ സമിതിയുടെ ഉപരോധം കാരണം മാസങ്ങളായി നാദാപുരം ഗ്രാമപഞ്ചായത്ത് മാലിന്യസംസ്കരണ പ്ളാന്‍റ് പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. മാലിന്യം നീക്കംചെയ്യാന്‍ കഴിയാത്തതിനാല്‍ ടൗണുകളില്‍ കെട്ടിക്കിടക്കുന്ന മാലിന്യം കാരണം നാദാപുരം-കല്ലാച്ചി ടൗണുകളില്‍ രൂക്ഷമായ ആരോഗ്യ-പരിസ്ഥിതി പ്രശ്നം ഉടലെടുത്തിരുന്നു. പുതിയ സാഹചര്യത്തില്‍ നാദാപുരം കല്ലാച്ചി ടൗണുകളിലെ കച്ചവടക്കാര്‍ക്കും ഹോട്ടല്‍, ജ്യൂസ് കടക്കാര്‍ക്കും മാലിന്യം ടൗണുകളില്‍ നിക്ഷേപിക്കുന്നതിനെതിരെ ഗ്രാമപഞ്ചായത്ത് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി. മാലിന്യങ്ങള്‍ സ്വന്തം നിലയില്‍ സംസ്കരിക്കണമെന്നാണ് അധികൃതരുടെ നിലപാട്. മാലിന്യം റോഡില്‍ തള്ളുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തിയ അധികൃതര്‍ നാദാപുരം-കല്ലാച്ചി ടൗണുകളില്‍ മൈക്ക് പ്രചാരണം നടത്തി. പഞ്ചായത്ത് ഭരണംതന്നെ പ്രതിസന്ധിയിലാക്കി അനിശ്ചിതമായി തുടര്‍ന്ന മാലിന്യപ്രശ്നം പരിഹരിച്ചത് ഏറ്റവും ആശ്വാസം നല്‍കുക നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. സഫീറക്കായിരിക്കും. മാലിന്യപ്രശ്നം മറയാക്കി ഭരണകക്ഷിയില്‍ പെട്ട ചിലരടക്കം പ്രസിഡന്‍റിനെതിരെ തിരിഞ്ഞിരുന്നു. പ്രശ്നം പരിഹരിക്കാന്‍ ഇവര്‍ പ്രസിഡന്‍റിനോട് സഹകരിച്ചില്ളെന്നും പരാതി ഉയര്‍ന്നിരുന്നു. മാലിന്യപ്രശ്നം പരിഹരിക്കാത്തതിനെതിരെ സാമൂഹിക പ്രവര്‍ത്തകരെയടക്കം ഇറക്കി സമരം നടത്തിയും പ്രസിഡന്‍റിനെതിരെ ചിലര്‍ പരോക്ഷ പ്രതിഷേധം സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.