കോട്ടപ്പള്ളി മത്സ്യമാര്‍ക്കറ്റ് കടലാസിലൊതുങ്ങി

തിരുവള്ളൂര്‍: ടൗണിന്‍െറ ഹൃദയഭാഗത്ത് മൂന്നര സെന്‍റ് സ്ഥലം സൗജന്യമായി ലഭിച്ചിട്ടും കോട്ടപ്പള്ളിയില്‍ മത്സ്യമാര്‍ക്കറ്റ് ഇനിയും യാഥാര്‍ഥ്യമായില്ല. കോട്ടപ്പള്ളിയിലും പരിസരങ്ങളിലും ഉള്ളവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ടൗണില്‍ മത്സ്യവില്‍പനക്ക് സ്ഥിരം സംവിധാനം വേണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴാണ് സ്വകാര്യ വ്യക്തി മൂന്നര സെന്‍റ് സ്ഥലം പഞ്ചായത്തിന് നല്‍കിയത്. 10 വര്‍ഷം മുമ്പ്് ഇതിനായി ലഭിച്ച സ്ഥലം ഇപ്പോഴും കാടുമൂടിക്കിടക്കുകയാണ്. ടൗണിലെ ട്രാന്‍സ്ഫോര്‍മറിന് സമീപം കടകള്‍ക്കു പിന്‍വശത്തായാണ് മത്സ്യമാര്‍ക്കറ്റിനുള്ള സ്ഥലം. ഇവിടം സാമൂഹിക വിരുദ്ധര്‍ താവളമാക്കിയെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ടൗണിലെ മാലിന്യം തള്ളുന്നതിവിടെയാണ്. പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം ഇവിടെയിട്ടാണ് കത്തിക്കുന്നത്. മാലിന്യം കാരണം തെരുവുനായ്ക്കളുടെ ശല്യമുണ്ട്. തിരുവള്ളൂര്‍ പഞ്ചായത്തിലെ പ്രധാന ടൗണുകളിലൊന്നാണ് കോട്ടപ്പള്ളി. മാര്‍ക്കറ്റ് യാഥാര്‍ഥ്യമാക്കാത്തത് കാരണം തിരക്കേറിയ റോഡരികിലാണ് ഇപ്പോഴും മത്സ്യവില്‍പന നടത്തുന്നത്. ഉടന്‍ മത്സ്യമാര്‍ക്കറ്റ് പണിയുമെന്നായിരുന്നു അന്നത്തെ പഞ്ചായത്ത് ഭരണസമിതിയുടെ പ്രഖ്യാപനം. അതിനു ശേഷം രണ്ടുതവണ എല്‍.ഡി.എഫ് ഭരണസമിതി വന്നിട്ടും മത്സ്യമാര്‍ക്കറ്റ് യാഥാര്‍ഥ്യമായില്ല. മത്സ്യമാര്‍ക്കറ്റ് പണിയുന്നില്ളെങ്കില്‍ കാടുവെട്ടിത്തെളിയിച്ച് സ്ഥലം വൃത്തിയാക്കി സൂക്ഷിക്കാനെങ്കിലും പഞ്ചായത്ത് മുന്‍കൈയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.