റസാഖ് ഭായിയുടെ സ്വരമാധുരി വീണ്ടുമുയര്‍ന്നു

കോഴിക്കോട്: കോഴിക്കോടിന്‍െറ സ്വന്തം സംഗീതഗുരു രാഗ് റസാഖിനെ നഗരം ആദരിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം റസാഖ് പാടുന്നു എന്ന പ്രത്യേകതയും പരിപാടിക്കുണ്ട്. നിറഞ്ഞ സദസ്സില്‍ റസാഖ് പാടി. ‘സ്തുതിയാകെയും കാരുണ്യനാം സ്രഷ്ടാവില്‍ മാത്രം, കിസിക്കി യാദ് മേം തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു. തന്‍െറ പ്രിയ ശിഷ്യന്മാരായ ഷെരീഫ് ഷാ, ഇടിയങ്ങര മുഹമ്മദ് യാസിം, സുഹൈബ്, വെള്ളയില്‍ അബ്ദുല്‍ നാസര്‍ എന്നിവര്‍ ഒപ്പം പാടി. ഹരിദാസന്‍ ഹാര്‍മോണിയത്തിലും ഫിറോസ് ഖാന്‍ തബലയിലും ജോയ് ഗിത്താറിലും സജി ജോണ്‍ മില്‍ട്ടണ്‍ വയലിനിലും അദ്ദേഹത്തിനും സംഘത്തിനും അകമ്പടി നല്‍കി. കോഴിക്കോട് അബ്ദുല്‍ ഖാദര്‍ ഫൗണ്ടേഷനും ആര്‍ട്ടിസ്റ്റ് കലക്ടിവും ചേര്‍ന്ന് രാഗ് അബ്ദുല്‍ റസാഖിന് നല്‍കിയ ആദര ചടങ്ങിലാണ് മുഖദാറിന്‍െറ ഗായകന്‍ റസാഖ് വീണ്ടും തന്‍െറ സ്വരമാധുര്യം കോഴിക്കോട്ടുകാര്‍ക്കുവേണ്ടി പൊഴിച്ചത്. സംഗീതം ആസ്വാദനത്തില്‍നിന്ന് മാറി നേരംപോക്കിലേക്ക് മാറിയപ്പോള്‍ പാട്ട് നിര്‍ത്തിയതാണ് റസാഖ് ഭായ്. 2000ത്തിലാണ് അദ്ദേഹം അവസാനമായി വേദിയില്‍ പാടിയത്. സംഗീതം പാടുകയല്ല, അനുഭവിപ്പിക്കുകയാണ് വേണ്ടതെന്ന് റസാഖ് ഭായ് പറയുന്നു. പാട്ട് നിര്‍ത്തിയെങ്കിലും പഠിപ്പിച്ചും പഠിച്ചും മുഖദാറിന്‍െറ പ്രഭാതങ്ങളെ സംഗീതസാന്ദ്രമാക്കി 15 വര്‍ഷമായി റസാഖ് ഭായിയുടെ സ്വരമുണ്ട്. ഹൈദരാബാദ്, ചെന്നൈ, മുംബൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വലിയ വേദികളില്‍ പാടിയിട്ടുണ്ട്. സ്വന്തം രചനകള്‍ ഉള്‍പ്പെടെ 1500ല്‍പരം ഈണങ്ങള്‍ ആകാശവാണിക്കുവേണ്ടി ചെയ്തിട്ടുണ്ട് റസാഖ്. നാടക സംഗീതത്തിലും സജീവമായിരുന്ന അദ്ദേഹത്തെ തേടി സംഗീത നാടക അക്കാദമിയുടെ അടക്കം നിരവധി പുരസ്കാരങ്ങളും തേടിയത്തെി. നിരവധി വിദ്യാര്‍ഥികള്‍ പഠിക്കാന്‍ വരുന്നുണ്ടെങ്കിലും ആരുടെ കൈയില്‍നിന്നും ഫീസ് വാങ്ങാറില്ല. ഉള്ളവര്‍ കൊടുക്കുന്നതുപോലും ഇല്ലാത്തവര്‍ക്ക് തിരിച്ചുകൊടുക്കുന്ന റസാഖ് ഭായിക്ക് പ്രതിഫലമായി വേണ്ടത് നല്ല വിദ്യാര്‍ഥിയെയാണ്. പരിപാടിയോടനുബന്ധിച്ച് കേള്‍വി ശീലങ്ങളുടെ സാമൂഹിക ശാസ്ത്രം എന്ന വിഷയത്തില്‍ സാഹിത്യകാരന്‍ എം. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് റസാഖ് ഭായിയുടെ സംഗീതത്തെയും ജീവിതത്തെയും കുറിച്ച് വര്‍ണിക്കുന്ന പ്രദീപന്‍ സംവിധാനം ചെയ്ത ‘മുഖദാറിലെ മണിവിളക്ക്’ എന്ന ഡോക്യുമെന്‍ററിയും പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ ആദരിക്കല്‍ പരിപാടിയില്‍ കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.