കൊയിലാണ്ടി: നടേരി വെളിയണ്ണൂര്‍ ചല്ലിയില്‍ സമഗ്ര വികസനം ആവിഷ്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാവശ്യം ശക്തമാകുന്നു. വികസന പദ്ധതി വന്നാല്‍ കാര്‍ഷിക-ടൂറിസം-ജലവിഭവ രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സമീപത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഭൂവുടമകള്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ എന്നിവരുടെ സംയുക്ത സംരംഭമായി വെളിയണ്ണൂര്‍ ചല്ലി വികസന പാക്കേജ് മാറണമെന്നാണ് ആവശ്യം. നെല്‍കൃഷി ചെയ്യാന്‍ കഴിയുന്ന പരമാവധി സ്ഥലങ്ങള്‍ കണ്ടത്തെി അവിടെ നെല്‍കൃഷി പ്രോത്സാഹനത്തിന് വിപുലമായ പദ്ധതി വേണം. പരമ്പരാഗതമായ നെല്ലിനങ്ങള്‍ക്കൊപ്പം ബസുമതി പോലുള്ള വിലകൂടിയ ഇനങ്ങളും ആയിരം ഏക്കറയോളം വ്യാപിച്ചു കിടക്കുന്ന വെളിയണ്ണൂര്‍ ചല്ലിയില്‍ കൃഷിചെയ്യാം. ഉല്‍പാദിപ്പിക്കുന്ന നെല്ല് അവിടെ വെച്ചുതന്നെ അരിയാക്കി മാറ്റി വെളിയണ്ണൂര്‍ ബ്രാന്‍റില്‍ ഗുണമേന്മയുള്ള അരി വിപണിയില്‍ ഇറക്കാവുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെ ടുന്നു. നെല്‍കൃഷി സാധ്യമല്ലാത്ത ഏക്കര്‍ കണക്കിന് ഭൂമി വെളിയണ്ണൂര്‍ ചല്ലിയില്‍ ഉണ്ട്. അവിടെ മത്സ്യ കൃഷി, കോഴി-താറാവ് കൃഷി, കന്നുകാലി വളര്‍ത്തല്‍ എന്നിവക്ക് വലിയ സാധ്യതയുണ്ട്. ചല്ലിയില്‍ കെട്ടിനില്‍ക്കുന്ന അമിത ജലം തോടുകളിലേക്കും ജലസംഭരണികളിലേക്കും തിരിച്ചുവിട്ടാല്‍ അവിടെ മത്സ്യ കൃഷിയും നടത്താം. വെളിയണ്ണൂര്‍ ചല്ലിയില്‍ നെല്‍കൃഷിയും ശുദ്ധജല മത്സ്യകൃഷിയും മാറിമാറി നടത്തുന്നതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് അഡാക്ക് (ഏജന്‍സി ഫോര്‍ ഡെവലപ്മെന്‍റ ഓഫ് അക്വാകള്‍ച്ചര്‍ കേരള) തയാറാക്കി സര്‍ക്കാറിന്‍െറ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, ഈ പദ്ധതി ഇപ്പോഴും കടലാസില്‍ മാത്രമാണുളളത്. ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുകയും ചെറുകിട കര്‍ഷകരുടെ ഉന്നമനവുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കൊയിലാണ്ടി നഗരസഭയും അരിക്കുളം, കീഴരിയൂര്‍ ഗ്രാമപഞ്ചായത്തുകളും അതിരിടുന്ന വെളിയണ്ണൂര്‍ ചല്ലി 1500 ഏക്കറയോളം (607 ഹെക്ടര്‍ )വ്യാപിച്ചുകിടന്ന വിസ്തൃതമായ പാടശേഖരമായിരുന്നു. എന്നാല്‍, നിലവില്‍ വെളിയണ്ണൂര്‍ ചല്ലിയുടെ വിസ്തൃതി 985 ഏക്കറയായി കുറഞ്ഞിട്ടുണ്ട്. വര്‍ഷത്തില്‍ ഏതു സമയത്തും വെള്ളം കെട്ടിനില്‍ക്കുന്നതാണ് വെളിയണ്ണൂര്‍ ചല്ലിയില്‍ നെല്‍കൃഷി നിലച്ചുപോകാന്‍ കാരണം. നിലവില്‍ ഏകദേശം 40 ഹെക്ടറില്‍ കരഭാഗത്ത് മാത്രമേ ചെറിയ തോതിലെങ്കിലും നെല്‍കൃഷി നടത്താന്‍ കഴിയുന്നുള്ളൂ. രൂക്ഷമായ അട്ടശല്യവും വെളിയണ്ണൂര്‍ ചല്ലിയില്‍ കൃഷിയിറക്കുന്നതില്‍ നിന്നും കര്‍ഷകരെ അകറ്റി. ഇപ്പോള്‍ പുല്ലും പായലും എലി ശല്യവും കാരണം കൃഷി നടത്താന്‍ പറ്റുന്നില്ല. അഡാക്ക് നിര്‍ദേശിക്കുന്ന പദ്ധതിയിലൂടെ നായാടന്‍ പുഴ വീണ്ടെടുത്ത് അതിലെ നീരൊഴുക്ക് സുഗമമാക്കാനും വെള്ളക്കെട്ട് ഒഴിവാക്കി പാടശേഖരത്തില്‍ കൃഷിയിറക്കുന്നതിനാവശ്യമായ ബണ്ടുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.