കക്കട്ടില്‍: ആടുമാടുകളുടെ അനധികൃതമായി സൂക്ഷിച്ച മാംസാവശിഷ്ടങ്ങള്‍ പിടികൂടി. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുന്ന ഇവ സംസ്കരിച്ച് പൊടിയാക്കുന്ന കേന്ദ്രത്തിലാണ് കുറ്റ്യാടി പൊലീസും ആരോഗ്യവകുപ്പ് അധികൃതരും റെയ്ഡ് നടത്തിയത്. നരിപ്പറ്റ പഞ്ചായത്തിലെ മുണ്ടോങ്കണ്ടിയിലാണ് അമോണിയ പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച് മാംസം സംസ്കരിക്കുന്ന കേന്ദ്രം പ്രവര്‍ത്തിച്ചത്. അറവുകേന്ദ്രങ്ങളില്‍നിന്ന് കൊണ്ടുവരുന്ന ആടുമാടുകളുടെ ഉപയോഗശൂന്യമായ മാംസാവശിഷ്ടങ്ങളും എല്ലുകളും വേര്‍തിരിച്ച് ഉത്തരേന്ത്യയിലേക്ക് അയക്കുകയാണ് ചെയ്യുന്നതെന്ന് പിടികൂടിയ ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനോട് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബാദ്പൂര്‍ സ്വദേശികളായ ഷഹ്സാദ് അലി (25), നദീം (22) എന്നീ തൊഴിലാളികളെ അറസ്റ്റ്ചെയ്തു. ദുര്‍ഗന്ധത്തെ തുടര്‍ന്ന് പരിസരവാസികള്‍ പരാതിപ്പെട്ടതിനാലാണ് റെയിഡ് നടത്തിയത്. എന്നാല്‍, ഇത് എന്തിനാണ് ഉപയോഗിക്കുന്നതെന്നോ എവിടെയാണ് കൊണ്ടുപോകുന്നതെന്നോ വ്യക്തമല്ല. ഇത് സംസ്കരിച്ച് ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുകയാണ് ലക്ഷ്യമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കല്ലാച്ചി സ്വദേശി മൊയ്തുവാണ് കേന്ദ്രം നടത്തിവരുന്നത്. ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.