പാലേരി: ചങ്ങരോത്ത് പഞ്ചായത്തിലെ 13-15 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട ആട്ടോത്തുതാഴ പാലം ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നു. കടിയങ്ങാട് ചെറുപുഴക്ക് ആട്ടോത്തുതാഴ പാലം പണിയുന്നതിന് മുന്‍ എം.എല്‍.എ രണ്ടു പ്രാവശ്യമായി 1.95 കോടി രൂപയാണ് അനുവദിച്ചത്. ഇന്‍വെസ്റ്റിഗേഷനു വേണ്ടി ഗ്രാമപഞ്ചായത്ത് രണ്ടു ലക്ഷം രൂപ ചെലവഴിച്ചിരുന്നു. പക്ഷേ, പാലത്തിന്‍െറ തുടര്‍ പ്രവൃത്തി നീണ്ടുപോവുകയാണ്. കടിയങ്ങാട് മത്സ്യമാര്‍ക്കറ്റ് റോഡും മുതുവണ്ണാച്ചയില്‍നിന്നുള്ള റോഡും പുഴവരെ എത്തിനില്‍ക്കുന്നു. ഇരുഭാഗത്തുമുള്ളവര്‍ക്ക് തമ്മില്‍ ബന്ധപ്പെടാന്‍ ഏക ആശ്രയമായ പാലം പണി ഫണ്ടുണ്ടായിട്ടും നീണ്ടുപോകുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. വര്‍ഷാവര്‍ഷം പഞ്ചായത്ത് വക ഇവിടെ കവുങ്ങിന്‍െറ താല്‍ക്കാലിക പാലം പണിയുക പതിവാണ്. ഇപ്രാവശ്യവും താല്‍ക്കാലിക പാലം പണിതിട്ടുണ്ട്. പക്ഷേ, ഇതിന് ദീര്‍ഘായുസ്സുണ്ടാകാറില്ല. മഴക്കാലമായി പുഴയില്‍ വെള്ളം പൊങ്ങിയാല്‍ പാലം ഒലിച്ചുപോവുക പതിവാണ്. വെള്ളം പൊങ്ങിയാല്‍ ജീവന്‍ പണയം വെച്ചാണ് നാട്ടുകാര്‍ ഇതിലൂടെ സഞ്ചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.